സൂര്യനിൽ നിന്ന് പലതുമുണ്ട് പഠിക്കാൻ
10-01-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
സൂര്യൻ എന്ന അദ്ധ്യായം
ഇന്ത്യൻ മാനം ശാസ്ത്ര സാങ്കേതികതയുടെ പുരോഗതിയിൽ വാനോളം ഉയർന്ന വാരമാണ് പിന്നിട്ടത്. ചാന്ദ്ര ദൗത്യം വിജയിപ്പിച്ചതിന്റെ പിന്നാലെ രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എൽ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് പോയിന്റിലെ എൽ 1 പാളി എന്ന ലക്ഷ്യ സ്ഥാനത്തെത്തിയതിന്റെ അഭിമാനം. ഇതോടെ സൗര ദൗത്യത്തിൽ വിജയിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യം എന്ന പട്ടം കൂടി അണിഞ്ഞിരിക്കുകയാണ് നമ്മുടെ രാജ്യം. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, പ്രഭാമണ്ഡലം, വർണമണ്ഡലം, കൊറോണ തുടങ്ങിയ പാളികൾ, ബഹിരാകാശ കാലാവസ്ഥ ഉൾപ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ആദിത്യ നൽകുന്ന വിവരങ്ങൾ കാത്തുനിൽക്കുകയാണ് ഇന്ത്യയും ലോകവും. അതിനുമാത്രം ഗഹനതയും ഉദ്വേഗവും നിറഞ്ഞ നിഗൂഢതകളിൽ ആണ്ടുകിടക്കുന്ന ഒരു അധ്യായമാണ് സൂര്യൻ. അതിന്റെ ഒരു ശതമാനം വിവരങ്ങൾ പോലും ഇതിനകം ലോകം വായിച്ചെടുത്തിട്ടില്ല എന്നത് ഒരു സത്യമാണ്. ഗ്രഹങ്ങളിലേക്ക് പേടകങ്ങൾ തൊടുത്തുവിടാൻ വേണ്ട സാങ്കേതിക വിദ്യ കൈവശപ്പെട്ടു എന്നതുകൊണ്ട് സൂര്യനെയും ചന്ദ്രനെയും എല്ലാം പരിപൂർണ്ണമായി കയ്യിൽ ഒതുക്കി എന്ന് വീമ്പു നടിക്കുന്നവരും അഹങ്കരിക്കുന്നവരും നമ്മുടെ ലോകത്ത് ധാരാളം ഉണ്ട്. അവർക്കെല്ലാം ഒരുപക്ഷേ ഒരു ചോദ്യത്തിന് ഉത്തരം പറയാൻ കഴിഞ്ഞേക്കും. എന്നാൽ ആ ചോദ്യത്തിന്റെ പിന്നാമ്പുറത്ത് ഉത്ഭവിക്കുന്ന മറ്റൊരു ചോദ്യത്തിനു മുമ്പിൽ അവർക്ക് മിണ്ടാൻ കഴിയില്ല. അതിനും പിന്നിലുള്ള ചോദ്യങ്ങൾക്കാവട്ടെ അത്രയും കഴിയില്ല. അതുകൊണ്ടാണ് പ്രാപഞ്ചിക പ്രതിഭാസങ്ങൾ ഒരു ശതമാനം പോലും മനുഷ്യൻ ഇനിയും വായിച്ചുകഴിഞ്ഞിട്ടില്ല എന്ന് പറയുന്നത്. ഹൈഡ്രജന്റെ രണ്ട് ആറ്റങ്ങളും ഓക്സിജന്റെ ഒരാറ്റവുമാണ് ഒരു തുള്ളിജലത്തിലെ ഘടകങ്ങൾ എന്ന ഒന്നാം ഉത്തരം റെഡിയാണ്. പക്ഷെ ഈ അനുപാതം എങ്ങനെ കൈവന്നു എന്നോ ആ അനുപാതത്തിൽ എങ്ങനെ ഈ രണ്ട് മൂലകങ്ങളെ ആര് കൂട്ടിക്കുഴച്ചു എന്നോ ഒന്നും ആർക്കും പറഞ്ഞു തരാൻ കഴിയില്ല. സൂര്യന്റെ കാര്യവും അങ്ങനെ തന്നെയാണ്. അതിനെക്കുറിച്ച് ഇനിയും ഇനിയും ഒരുപാട് പഠിക്കാനുണ്ട്. അതിനുവേണ്ടിയുള്ളതാണ് ആദിത്യ എൽ വൺ.
എന്നിരുന്നാലും ഇന്ത്യയും ശാസ്ത്ര സാങ്കേതിക ലോകവും ആദിത്യയിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. എന്നാൽ അത് അവിടെ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് വിശ്വാസികളുടെ ലോകത്തിന് തികച്ചും തങ്ങളുടെ വിശ്വാസങ്ങളെ ജ്വലിപ്പിച്ചെടുക്കാൻ കഴിയുന്ന അമൂല്യമായ വിവരങ്ങളും വിവരണങ്ങളും കൂടി ആദിത്യ നൽകും എന്നത് ഉറപ്പാണ്. കാരണം മതങ്ങളും അവയുടെ പ്രമാണങ്ങളും പലപ്പോഴും വിരൽ ചൂണ്ടുന്ന ഒരു പ്രപഞ്ചാൽഭുതമാണ് സൂര്യൻ. അത് അടക്കം ഓരോ സൃഷ്ടിയിലും സൃഷ്ടാവ് ഒളിപ്പിച്ചു വച്ചിരിക്കുന്ന വസ്തുതകളും യുക്തികളും മനുഷ്യന് ഒറ്റയടിക്ക് ഗ്രഹിക്കുവാൻ കഴിയാത്തതാണ്. നിരന്തരമായി വളർന്നുകൊണ്ടിരിക്കുന്ന ലോകത്ത് മനുഷ്യന് ആ വിവരങ്ങളെല്ലാം ഒറ്റയടിക്ക് ആവശ്യവുമില്ല. അവന്റെ വികാസത്തിനനുസൃതമായി ക്രമപ്രവൃദ്ധമായി തുറന്നു വരേണ്ട വിഷയങ്ങളാണ് ആ വിവരങ്ങളെല്ലാം. അതുകൊണ്ട് പഠനങ്ങളും അന്വേഷണങ്ങളും നിരന്തരമായി നടക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ച് നിരന്തരമായി അന്വേഷിച്ചുകൊണ്ടിരിക്കുവാൻ ഖുർആനും പ്രവാചകനും ആവശ്യപ്പെടുന്നുണ്ട് എന്നതിനാൽ. അതിൻെറ ഭാഗമായി ആദിത്യയെ കാണുവാൻ മുസ്ലിം വിശ്വാസികൾക്ക് ഒട്ടും പ്രയാസമില്ല. ആദിത്യ എൽ വൺ കണ്ടെത്തുന്ന ഒരു സത്യവും സൃഷ്ടാവായ അല്ലാഹു പറഞ്ഞുവെച്ചതോ സൂചിപ്പിച്ചതോ ആയ ഏതെങ്കിലും കാര്യത്തിന് വിപരീതമോ വിഘാതമോ വിരുദ്ധമോ ആയേക്കുമെന്ന ഒരു ചെറിയ ആശങ്കയെങ്കിലും വിശ്വാസികൾക്കില്ല. കാരണം, അവരുടെ വിശ്വാസം അത്രയ്ക്കും കരുത്തുറ്റതാണ്.
കൂട്ടത്തിൽ ഏറെ പ്രതീക്ഷ വെച്ച് പുലർത്തുന്നത് വിശുദ്ധ ഖുർആനിന്റെ ജനതയായ മുസ്ലിംകൾ തന്നെയാണ് എന്നു പറയുവാൻ ചില ന്യായങ്ങളുണ്ട്. കാരണം സൂര്യനെ കുറിച്ച് ഖുർആൻ നൽകുന്ന ശാസ്ത്ര സൂചനകൾ അത്ര കൃത്യമാണ്. സൂര്യന്റെ കാര്യത്തിൽ തന്നെ ഉള്ള ഒരു ഉദാഹരണം നമുക്ക് പരിശോധിക്കാം. സൂര്യൻ നിശ്ചലമാണ് എന്നും ഭൂമിയടക്കം ഗ്രഹങ്ങൾ മാത്രമാണ് ചലിക്കുന്നത് എന്നുമാണ് ഒരുപാട് കാലം ശാസ്ത്രലോകം കരുതിയിരുന്നത്. ബി.സി രണ്ടാം നൂറ്റാണ്ടില്‍ ടോളമിയുടെ കാലം മുതല്‍ ഭൂമി കേന്ദ്രീകൃത പ്രപഞ്ചം എന്ന സങ്കല്‍പ(Geocentric concept)മാണ് പാശ്ചാത്യ ലോകത്ത് ഉണ്ടായിരുന്നത്. 1512-ഓടെ കോപ്പര്‍ നിക്കസ് സൂര്യകേന്ദ്രീകൃത പ്രപഞ്ചമെന്ന സിദ്ധന്തം (Heliocentric Theory of Planentary Motion) മുന്നോട്ടുവെച്ചു. സൗരയൂഥത്തിന്റെ മധ്യത്തില്‍ സൂര്യന്‍ നിശ്ചലമായി നില്‍ക്കുന്നുവെന്നും മറ്റു ഗ്രഹങ്ങള്‍ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നുവെന്നുമാണ് അദ്ദേഹം സമര്‍ത്ഥിച്ചത്. 1609 ല്‍ ഇതും തിരുത്തി 'ആസ്‌ട്രോനോമിയ നോവ' എന്ന പേരില്‍ ജര്‍മന്‍ ശാസ്ത്രകാരന്‍ ജോഹന്നസ് കെപ്ലര്‍ ഒരു ഗന്രന്ഥമിറക്കി. അതില്‍ അദ്ദേഹം 'ഗ്രഹങ്ങള്‍ സൂര്യനുചുറ്റും വര്‍ത്തുളാകൃതിയില്‍ സഞ്ചരിക്കുക മാത്രമല്ല; അവ സ്വയം അച്ചുതണ്ടില്‍ ശക്തമായി കറങ്ങുന്നുവെന്നും ഉറപ്പിച്ചു പരഞ്ഞു. പക്ഷെ, ഈ കണ്ടുപിടിത്തങ്ങളെല്ലാം നടന്നുകഴിഞ്ഞിട്ടും സൂര്യന്‍ നിശ്ചലമാണെന്നും അത് ഭൂമിയെപ്പോലെ സ്വയം അച്ചുതണ്ടില്‍ കറങ്ങുന്നില്ലെന്നുമുള്ള ഒരു തെറ്റദ്ധാരണയാണ് പൊതുവെ അവര്‍ക്കിടയില്‍ നിലനിന്നത്. നാടൻ അറിവ് അനുസരിച്ച് സൂര്യൻ അങ്ങനെ കറങ്ങേണ്ട യാതൊരു കാര്യവുമില്ല എന്ന് സാധാരണക്കാർക്ക് പോലും തോന്നി. കാരണം കറങ്ങിയാലും ഇല്ലെങ്കിലും സൂര്യന്റെ എല്ലാ ഭാഗങ്ങളും ഒരേ രൂപത്തിലാണ് ഇരിക്കുന്നത്. എന്നാൽ 1400 വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ ഖുർആൻ ഇക്കാര്യത്തിൽ സൂര്യൻ ചലിക്കുന്നുണ്ട് എന്ന് ധീരമായി തുറന്നുപറഞ്ഞു. ആ കാര്യം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇങ്ങനെ പറയുന്നു: 'അവനത്രെ സൂര്യ ചന്ദ്രന്മാരെയും രാപ്പകലുകളെയും സൃഷ്ടിച്ചത്. അവയോരോന്നും അവയുടെ ഭ്രമണപഥത്തിലൂടെ നീന്തിക്കൊണ്ടിരിക്കുന്നു' (21:33).
ഇത്രയും പറയാൻ ഖുർആൻ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗത്തിൽ തന്നെ കൃത്യമായ മറ്റൊരു ശാസ്ത്ര സൂചനയുണ്ട്. ഇവിടെ അല്ലാഹു ഉപയോഗിക്കുന്നത് 'യസ്ബഹൂന്‍' എന്ന അറബി പദമാണ്. നീന്തി എന്നർഥമുളള സബഹ എന്ന ധാതുവില്‍നിന്നാണ് ഇതിന്റെ നിഷ്പത്തി. സ്വയം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ മറ്റൊരു ചലനത്തെ കുറിക്കാനാണ് അറബി ഭാഷയിൽ ഇതു ഉപയോഗിക്കുന്നത്. അതിനാൽ ആ പദപ്രയോഗത്തിൽ നിന്ന് സൂര്യൻ സഞ്ചരിക്കുന്നുവെന്നു മാത്രമല്ല, സ്വയം കറങ്ങുകയും ശൂന്യാകാശത്തിലൂടെ മുന്നോട്ട് ചലിക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കാം. ഈ വസ്തുതയും പിന്നീട് ശാസ്ത്രം അംഗീകരിക്കുകയുണ്ടായി. ഇക്കാര്യത്തിൽ തന്നെയുള്ള മറ്റൊരു സൂചനയാണ് സൂര്യന്റെ വേഗതയും. സൂര്യന്‍ സ്വന്തം അച്ചുതണ്ടില്‍ ഒരു തവണ കറങ്ങുന്നത് 25 ദിവസങ്ങള്‍ കൊണ്ടാണ്. അതേസമയം സൂര്യന്‍ സ്‌പെയ്‌സിലൂടെ സെക്കന്റില്‍ 150 മൈൽ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഇത് ഒരു തവണ നമ്മുടെ ക്ഷീരപഥം ചുറ്റിക്കറങ്ങാന്‍ 200 മില്യന്‍ വര്‍ഷങ്ങള്‍ വേണം. ഈ വേഗതകളെല്ലാം വ്യത്യസ്തമാണ്. വേഗതയിൽ ഉള്ള ഈ വ്യത്യാസം കാരണമാണ് സൂര്യനടക്കമുള്ള ഗ്രഹങ്ങൾ കൂട്ടിമുട്ടാത്തത്. ആ വസ്തുത വിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു: 'ചന്ദ്രന്‍ സൂര്യനെയോ സൂര്യന്‍ ചന്ദ്രനെയോ പ്രാപിക്കുകയില്ല. ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു.' (36: 40). കൂട്ടിമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ് ഓരോ ഗ്രഹത്തിനും നക്ഷത്രത്തിനും പ്രത്യേക ഭ്രമണപഥം സജ്ജീകരിച്ചിരിക്കുന്നത് എന്നു വ്യക്തം. സൂര്യനും ചന്ദ്രനും സ്വന്തമായ ഭ്രമണപഥങ്ങളുണ്ടെന്നും അവ സ്വയം ചലിക്കുന്നതോടൊപ്പം സഞ്ചരിക്കുന്നുണ്ടെന്നുമുള്ള ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടിത്തത്തിലേക്കാണ് ഈ സൂക്തം വിരല്‍ ചൂണ്ടുന്നത്. ഇത്തരം ശാസ്ത്രം പിൽക്കാലത്തു മാത്രം എത്തിപ്പെട്ട അറിവുകൾ ധൈര്യസമേതം നേരത്തെ പറഞ്ഞു വെച്ചു എന്നതുകൊണ്ടാണ് വിശുദ്ധ ഖുർആൻ മാറോട് ചേർക്കുന്ന സത്യവിശ്വാസികൾ ആദിത്യ എന്ന സൗര പേടകം നൽകുന്ന വിവരങ്ങളെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തുനിൽക്കുന്നത്.
സൂര്യനെ കുറിച്ച് ഇത്തരം പഠനങ്ങൾ അനിവാര്യമാക്കുന്ന ചില പുതിയ പ്രവണതകൾ ഉണ്ട്. സൗരോർജ്ജത്തിലെ വ്യതിയാനമാണ് അതിൽ പ്രത്യേകിച്ചുള്ളത്. സൂര്യന്റെ മരണം അടുത്തിരിക്കുന്നു എന്ന മുന്നറിയിപ്പുമായി യൂറോപ്യൻ സ്‍പേസ് ഏജൻസി രംഗത്തുവന്നിട്ടുണ്ട്. ഗയ സ്‍പേസ് ക്രാഫ്റ്റിൽ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് സ്‍പേസ് ഏജൻസി നിലവിൽ സൂര്യന് 450 കോടി വർഷത്തെ പഴക്കമുണ്ടെന്നും 500 കോടി വർഷത്തെ ആയുസു കൂടിയാണ് സൂര്യന് പ്രതീക്ഷിക്കാനാകുക എന്നും ഈ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. കാരണം ഹൈഡ്രജന്റെ കുറവാണ്. ഹൈഡ്രജന്റെ അളവ് കുറയുക വഴി സൂര്യന്റെ അകക്കാമ്പ് കൂടുതൽ ചുരുങ്ങുകയും പുറം വികസിക്കുകയും ചുവപ്പ് നിറം കൂടിക്കൂടിവരികയും ചെയ്യും. ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും കുറവ് സൂര്യന്റെ അന്ത്യത്തിലേക്ക് നയിക്കും. ഇക്കാര്യത്തിൽ വിശുദ്ധ ഖുർആൻ നൽകുന്ന സൂചനയും ഇങ്ങനെ തന്നെയാണ്. അല്ലാഹു പറയുന്നു: 'സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണിത്.' (36:38). ഇവിടെ ഉപയോഗിക്കപ്പെട്ട 'മുസ്തഖര്‍റ്' എന്ന പദം ഭാഷാ നിയമമനുസരിച്ച് ഒരു നിശ്ചിത സ്ഥലത്തെയോ സമയത്തെയോ ആയിരിക്കും സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സൂക്തം നേരത്തെ തീരുമാനിക്കപ്പെട്ട സൂര്യന്റെ ആസന്ന പതനത്തെയാണ് വിളിച്ചറിയിക്കുന്നത്.
ഖുർആൻ വാക്കുകളിൽ ഒതുക്കി വെച്ച ഇത്തരം സത്യങ്ങൾ നിരവധിയാണ്. ഇത് മനസ്സിലാവാതെ പോയാൽ ഗുരുതരമായ തെറ്റിദ്ധാരണ ഉണ്ടാവും. അങ്ങനെ ഉണ്ടായതിനുള്ള ഒരു തെളിവ് കൂടി പറയാം. ഖുർആനിന്റെ വിമർശകർ സാധാരണ എഴുന്നള്ളിക്കാനുള്ള ഒന്നാണിത്. അവർ പറയുന്നത് ഖുർആൻ സൂര്യൻ ചളി വെള്ളത്തിൽ അസ്തമിക്കുന്നു എന്നാണ് പറയുന്നത് എന്നാണ്. ആദ്യം, അത്തരം ഒരു തെറ്റിദ്ധാരണക്ക് വഴിവെച്ച ആയത്ത് പറയാം. അല്ലാഹു പറയുന്നു: 'അങ്ങനെ അദ്ദേഹം (ദുൽ ഖർനൈനി) സൂര്യാസ്തമന സ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു'. (18:83). ഇവിടെ ‘വജദ' എന്ന പദത്തിന് നേരെ കണ്ണു കൊണ്ട് കണ്ടു എന്ന അർഥം വെച്ചവർക്കാണ് അബദ്ധം പറ്റിയത്. സത്യത്തിൽ ഈ കാണൽ നേരിട്ടുള്ള കാഴ്ചയല്ല, തോന്നലോ അനുഭവപ്പെടലോ മാത്രമാണ്. എഡ്വേഡ് വില്യം ലെയ്‌നിന്റെ അറബിക്-ഇംഗ്ലീഷ് ലെക്സിക്കണിൽ വജദക്ക് ‘Experienced it'(അതിനെ അനുഭവിച്ചു) എന്ന് അർത്ഥം നല്കിയിട്ടുള്ളതായി കാണാം.(http://lexicon.quranic-research.net/). കലങ്ങിയ വെള്ളത്തിൽ സൂര്യൻ അസ്തമിക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി എന്നാണ് ഈ സൂക്തത്തിലെ ഈ പ്രയോഗത്തിന്റെ ആശയം ഇത് പ്രമുഖ തഫ്സീറുകളിൽ എല്ലാം കാണാവുന്നതാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso