Thoughts & Arts
Image

ഒരുങ്ങാം, ഒരുക്കാം..

27-04-2022

Web Design

15 Comments








പരിശുദ്ധ റമദാൻ മാസം ഒരു വിളിപ്പാടകലെയെന്നോണം എത്തി നിൽക്കുകയാണ്. അല്ലാഹു തന്റെ അടിമകൾക്കുമുമ്പിൽ ഉദാരതയുടെ കവാടങ്ങൾ മലർക്കെ തുറന്നിടുന്ന മാസമാണ് റമദാൻ. മനുഷ്യന്റെ അകവും പുറവും ഒരേ പോലെ റമദാൻ കഴുകിയെടുക്കുന്നു. ഗതകാലത്ത് സംഭവിച്ചുപോയ എല്ലാ തിൻമകളും മായ്ച്ചുകളയുവാനും അവിടം മുഴുവൻ പ്രതിഫലം നിറക്കുവാനും അല്ലാഹു അവസരം തുറന്നിടുന്നു. ഒപ്പം കോപം, ക്രോധം, വിദ്വേഷം, വിരോധം തുടങ്ങി എല്ലാ മാനസിക അസുഖങ്ങളെയും മാറ്റി അവിടം സ്നേഹം, വിധേയത്വം, സഹനം, സമഭാവം തുടങ്ങിയ മഹാഗുണങ്ങൾ നിറക്കുവാൻ അവസരമേകുന്നു. അതിനൊപ്പം ശരീരത്തിൽ അടിഞ്ഞുകൂടിയ മേഛ രസങ്ങളെയും കൊഴുപ്പുകളെയും കുറച്ചു കൊണ്ടുവന്ന് ആരോഗ്യത്തെ പുനരൂർജ്ജപ്പെടുത്തുവാൻ വ്രതം ഒരു വഴിയായിത്തീരുന്നു. ഇങ്ങനെയാണ് റമദാൻ വിശ്വാസിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമായി ത്തീരുന്നത്. ഈ സൗഭാഗ്യ മുഹൂർത്തത്തെ വേണ്ടവിധം സ്വീകരിക്കുന്നതും അതിനുവേണ്ടി ഒരുങ്ങിയും ഒരുക്കിയും തയ്യാറാകുന്നതുമെല്ലാം ഈ കടാക്ഷത്തോടുള്ള നന്ദിയാണ്. വേണ്ടവിധം ഒരുങ്ങിയും ഒരുക്കിയും ഈ സുവർണ്ണാവസരത്തെ വരവേൽക്കുമ്പോൾ ഈ സൗഭാഗ്യത്തിന് നാം പ്രത്യേക പരിഗണനയും വിലയും കൽപ്പിക്കുന്നതായി അതു പ്രദാനം ചെയ്ത സൃഷ്ടാവിനെ ബോധ്യപ്പെടുത്തുവാനും നമുക്ക് കഴിയും. മാത്രമല്ല, അത് വന്നണയുമ്പോഴാവട്ടെ വേണ്ടവിധം അതിനെ ആചരിക്കുവാനും അനുഷ്ഠിക്കുവാനും വേണ്ട മനസ്സുണർവ്വ് നേടുവാനും വിശ്വാസികൾക്ക് കഴിയും. ഇതെല്ലാം കാരണമാണ് സച്ചരിതരായ വിശ്വാസികൾ റമദാനിനു വേണ്ടി ദീർഘമായ കാത്തിരിപ്പും ഒരുക്കങ്ങളും നടത്തിയിരുന്നത്. റജബും ശഅബാനും രണ്ടു മാസങ്ങൾ അവർക്ക് റമദാൻ ഒരുക്കങ്ങളുടെ കാലമായിരുന്നു. റജബിൽ ശരീരവും ശഅബാനിൽ മനസ്സും ശുദ്ധികരിച്ച് പുണ്യങ്ങുടെ പൂക്കാലത്തിലേക്ക് ആത്മീയ ഉമേഷത്തോടെ കടക്കുമായിരുന്നു അവർ.



ശഅ്ബാൻ മാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ അത് പരിശുദ്ധ റമളാൻ മാസത്തിനെ സ്വീകരിക്കുവാനുള്ള അവസാന ഒരുക്കങ്ങളുടെ മാസമാണ് എന്നതാണ്. ഇത് ഏറെ പ്രകടമായിരുന്നു നബി(സ്വ) യുടെ ജീവിതത്തിൽ. ഈ മാസത്തെ നബി തങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നത് ശരീരത്തെയും മനസ്സിനെയും റമളാനിനു വേണ്ടി ഒരുക്കുവാൻ വേണ്ടിയായിരുന്നു. അതിന്നായി നബി തങ്ങൾ ചെയ്തിരുന്ന മാർഗ്ഗം സുന്നത്ത് നോമ്പായിരുന്നു. നബി(സ) ഏറ്റവുമധികം സുന്നത്ത് നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നു എന്ന് ആയിഷ(റ) പറയുന്നു. (ബുഖാരി). തുടർച്ചയായി ദിവസങ്ങളോളം നോമ്പനുഷ്ടിക്കുന്ന പതിവായിരുന്നു നബിയുടേത്. നോമ്പ് തുടങ്ങിയാൽ ഇനി ഈ മാസം മുഴുവനും നോമ്പ് നോൽക്കുകയായിരിക്കാം എന്ന് തോന്നിപ്പോകുന്ന അത്രക്കും അത് തുടരുമായിരുന്നു എന്ന് ആയിഷ(റ) തന്നെ പറയുന്നു. ഇതിന് നബി തന്നെ ഒരു കാരണം ബോധിപ്പിക്കുന്നുണ്ട്. ഇമാം അഹ്മദ്(റ) ഉസാമ ബിൻ സൈദ്(റ)യിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ അദ്ദേഹം നബി തങ്ങളോട് നേരിട്ട് ചോദിക്കുന്നുണ്ട്, എന്താണ് നബിയേ, താങ്കൾ ഈ മാസത്തിൽ ഇത്രയധികം നോമ്പ് നോൽക്കുന്നത് എന്ന്. അതിന് മറുപടിയായി നബി തങ്ങൾ പറഞ്ഞു: അത് പൊതുവെ റജബിനും റമളാനിനുമിടയിൽ ജനങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന മാസമാണ്. എന്നാൽ ഇത് മനുഷ്യന്റെ കർമ്മങ്ങൾ ഒക്കെയും അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസമാണ്. നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ ഉയർത്തപ്പെടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.



മനസ്സിനെയും ശരീരത്തെയും ഇത്രമേൽ മെരുക്കിയെടുക്കുവാൻ നോമ്പിനോളം കഴിയുന്ന ആരാധന മറ്റൊന്നുമില്ലല്ലോ. അതുകൊണ്ടാണ് നബി തിരുമേനിയുടെ റമദാൻ ഒരുക്കങ്ങൾ നോമ്പായത്. അതിനാൽ വിശ്വാസികൾക്ക് ഈ മാസത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ കാര്യത്തിൽ നബിതിരുമേനി നൽകിയ ഏറ്റവും വലിയ സന്ദേശവും സുന്നത്തു നോമ്പുകൾ അധികരിപ്പിക്കുക എന്നതാണ്. ഇതോടൊപ്പം ഈ മാസത്തിന് മറ്റൊരു സവിശേഷത കൂടി ഉണ്ട്. അത് ശഅ്ബാൻ പതിനഞ്ചിന്റെ രാവാണ്. ബറാഅത്ത് രാവ് എന്ന് പൊതുവെ വ്യവഹരിക്കപ്പെടുന്ന ഈ രാവ് ഏറെ സവിശേഷമാണ്. അല്ലാഹു വളരെ താൽപര്യത്തോടെ തന്റെ അടിമകളിലേക്ക് തന്റെ കാര്യണ്യവുമായി ഇറങ്ങിവരുന്ന രാവാണിത്. എന്നിട്ട് അതീവ ഗുരുതരങ്ങളല്ലാത്ത എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുന്നു. ഈ കാര്യത്തിൽ നിരവധി സ്വഹീഹായ ഹദീസുകൾ നമുക്കു കാണാം. മുശ്രിക്കോ മറ്റുള്ളവരുമായി മാനസ പ്പൊരുത്തമില്ലാത്തവരോ ആയ എല്ലാവർക്കും അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കും എന്നതിൽ ഈ ഹദീസുകൾ ഏക കണ്ഠമാണ്. ഈ പ്രപഞ്ചത്തിൽ അല്ലാഹു തന്റെ അടിമയോട് കാണിക്കുന്ന ഏറ്റവും വലിയ കാരുണ്യവും ദയയും ആ അടിമ തന്നോട് ചെയ്യുന്ന നിന്ദയും പാപവും പൊറുക്കുക എന്നത് തന്നെയാണ്. അതു പൊറുക്കപ്പെടുന്നതോടെ അടിമ അല്ലാഹുവിന്റെ സാമീപ്യം നേടുന്നു. പിന്നീട് മുമ്പിലുള്ള ജീവിത ഘട്ടങ്ങളിലെല്ലാം അവൻ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ തണലിലായിരിക്കും. ഇത് കൊണ്ടാണ് ബറാഅത്ത് രാവ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ നേട്ടമാണ് എന്ന് പറയുന്നത്. ഇത്രയും വലിയ ഒരു ഔതാര്യത്തെ അടിമ സ്വീകരിക്കേണ്ടത് വിനയാന്വിതനായും നന്ദിയുള്ളവനായുമാണ്. അങ്ങനെ വിനയവും വിധേയത്വവും കാണിക്കുവാൻ ഏറ്റവും തീവ്രതയുള്ള ഒരു ആരാധന തന്നെ ചെയ്യേണ്ടതുണ്ട്. അതിന് ഏറെ അനുഗുണവും അനുയോജ്യവുമാണ് നോമ്പ്. അതിൽ സൃഷ്ടി സൃഷ്ടാവിൽ വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത്.



റമദാനു വേണ്ടിയുളള മുന്നൊരുക്കങ്ങളുടെ ആദ്യപടി റമദാന്‍ മാസത്തെ കുറിച്ച് നന്നായി പഠിക്കുകയും മനസ്സിനെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഖുര്‍ആനിക സൂക്തങ്ങളുടെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തിൽ അതു മനസ്സിൽ ഉറപ്പിക്കുകയാണ് വേണ്ടത്. അപ്പോഴാണ് അതിനു വേണ്ടി മനസ്സും ശരീരവും ശരിക്കും തയ്യാറെടുക്കുക. ഇവ്വിധം ഒരു തയ്യാറെടുപ്പ് ഉണ്ടായിരിക്കുവാൻ വേണ്ടിയാണ് ഒരു ശഅ്ബാന്‍ മാസത്തിലെ അവസാന ദിവസം പ്രവാചക തിരുമേനി(സ) അനുചരന്‍മാരെ വിളിച്ച് ഇങ്ങനെ പറഞ്ഞത്: അല്ലയോ ജനങ്ങളേ, ഒരു മഹത്തായ മാസം നിങ്ങള്‍ക്കുമേല്‍ തണല്‍ വിരിച്ചിരിക്കുന്നു. അനുഗ്രഹീത മാസമാണത്. ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ടതയുളള ഒരു രാത്രിയുണ്ട് ആ മാസത്തില്‍. വ്രതാനുഷ്ടാനം (അല്ലാഹു) നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ മാസമാണത്.., തുടങ്ങി നീണ്ട ആ പ്രഭാക്ഷണം. സല്‍കര്‍മ്മങ്ങളില്‍ മുന്നേറുകയും അവ ശരീരത്തെയും മനസ്സിനെയും ശീലിപ്പിക്കുകയും ചെയ്യുകയാണ് ഒരുക്കങ്ങളിൽ മറ്റൊന്ന്.
റമദാന്‍ മാസത്തിലെ സല്‍കര്‍മ്മങ്ങളെക്കുറിച്ചും നിഷ്‌കളങ്കമായി ദൈവ പ്രീതി പ്രതീക്ഷിച്ചു കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചും പ്രവാചക വചനങ്ങളില്‍ നിരവധി പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ റമദാന്‍ മാസത്തിന് മുമ്പേ തന്നെ അത്തരം സല്‍കര്‍മ്മങ്ങള്‍, നമ്മുടെ പതിവു ശീലത്തിന്റെ ഭാഗമാക്കിത്തീര്‍ക്കേണ്ടതുണ്ട്. സല്‍കര്‍മ്മങ്ങളില്‍ ഒരാള്‍ എത്രകണ്ട് വ്യാപൃതനാകുന്നുവോ അത്രകണ്ട് അല്ലാഹു അവനെ നേര്‍മാഗത്തിലേക്ക് നയിക്കും.
ഈ മാസത്തിലെ പൊതുവായ പുണ്യകർമ്മങ്ങള്‍ വിശ്വാസികളിൽ നിഷ്‌കളങ്കതയും ആത്മ വിശ്വാസവും ഇച്ഛാശക്തിയും പതിന്‍മടങ്ങ് വര്‍ധിപ്പിക്കുകയും ദൈവ പ്രീതി നേടാന്‍ വേണ്ട ത്യാഗങ്ങൾ ചെയ്യുവാൻ കൂടുതല്‍ പ്രാപ്തനാക്കുകയും ചെയ്യും.



റമദാൻ ഉദാരതയുടെ മാസമാണ്. മനുഷ്യന്റെ വേദനയും വിശപ്പും ഓരോ വിശ്വാസിയും അനുഭവിച്ചറിയുന്ന മാസം. പാവപ്പെട്ടവൻ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കി അവരോട് ഉദാരത കാണിച്ച് പുണ്യങ്ങൾ നേടുവാനുള്ള മാസമാണിത്. ദാന ധർമ്മങ്ങൾ തുടങ്ങിയവക്ക് ഈ മാസത്തിൽ പ്രത്യേക പരിഗണനയും പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് അത് കൊണ്ടാണ്. ഈ മാസത്തിൽ പ്രവാചകൻ തിരുമേനി ഏറെ ഉദാരനായിരുന്നു. ഹദീസിൽ കാണാം, ജനങ്ങളില്‍ ഏറ്റവും ഉദാരന്‍ പ്രവാചകനായിരുന്നു. റമദാന്‍ മാസത്തില്‍ റസൂല്‍ (സ) യുടെ ഉദാരത ഉന്നതിയിലെത്തിയിരുന്നു. പ്രവാചകന്റെ ഔദാര്യം അടിച്ചു വീശുന്ന കാറ്റു പോലെയായിരുന്നു എന്ന് (ബുഖാരി).
സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് റമദാന്‍ മാസം. ഇത് സാന്ത്വനത്തിന്റെ മാസമാണ് എന്ന് ഉപരിസൂചിത ഹദീസിൽ തന്നെ നബി(സ) പറയുന്നുണ്ട്. ദാന ധര്‍മ്മങ്ങള്‍ മനുഷ്യന്റെ തെറ്റുകളെ കഴുകിക്കളയുകയും ഹൃദയത്തിലെ അഹങ്കാരത്തിന്റെ തോത് കുറച്ച് കൊണ്ട് വരികയും ചെയ്യും. റമദാന്‍ ഒരുക്കങ്ങളുടെ ഭാഗമായി അത് ആഗതമാവുന്നതിന് മുമ്പ് തന്നെ ദാന ധര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നത് റമദാനില്‍ അങ്ങനെ ചെയ്യുവാൻ സഹായകമാകും.



റമദാൻ ഒരുക്കങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തൗബ എന്ന പശ്ചാതാപം. നിലവിലുള്ള എല്ലാ പാപക്കറയും കഴുകിക്കളഞ്ഞ് തെളിഞ്ഞ മാനസവുമായി റമദാനിലേക്ക് കടക്കുമ്പോൾ അത് ആത്മീയ സമ്പാദനത്തിന് വലിയ സഹായമാകും. കാരണം, സ്വര്‍ഗ്ഗ കവാടങ്ങള്‍ സല്‍കര്‍മ്മികള്‍ക്കായി തുറക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ ഹൃദയത്തെ ശുദ്ധീകരിച്ചവര്‍ക്കായിരിക്കും ദൈവാനുഗ്രഹങ്ങള്‍ അധികമായി സ്വരുക്കൂട്ടാനാവുക. റമദാന്‍ വരുന്നതിന് മുമ്പു തന്നെ, പാപങ്ങളില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി ഹൃദത്തെ ശുദ്ധീകരിച്ചവന് പരിശുദ്ധ റമദാനെ കൂടുതല്‍ അര്‍ത്ഥവത്തായി ഉപയോഗപ്പെടുത്തുവാന്‍ കഴിയും. പശ്ചാത്താപത്തിനുളള അവസരവും അതിന്റെ ഫലവും മറ്റു മാസങ്ങളേക്കാള്‍ അതിൽ ശ്രേഷ്ടവുമാണെന്നിരിക്കെ വിശേഷിച്ചും.
വിശുദ്ധ റമദാനിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഖുർആനിന്റെ മാസമാണ് എന്നതാണല്ലോ. ഒരർഥത്തിൽ അനുഗ്രഹീതമായ ഖുർആൻ തന്നതിനുള്ള നന്ദി കൂടിയാണ് റമളാൻ വ്രതം. അതിനാൽ റമദാൻ മുഴുവൻ ഖുർആനിനു വേണ്ടി സമർപ്പിക്കുവാൻ ബാദ്ധ്യസ്ഥനാണ് സത്യവിശ്വാസി. ഇതിനു വേണ്ട പരിശീലനം തുടങ്ങേണ്ടത് ഈ ഒരുക്കങ്ങളിൽ പെടുന്നു.
ഖുര്‍ആന്‍ പാരായണം നമ്മെ സ്വന്തത്തിലേക്ക് തിരിയാനും ദൈവം നമ്മെ ഭൂമിയലേക്കയച്ചതിന്റെ ലക്ഷ്യം മനസ്സിലാക്കാനും സഹായിക്കും. ഇപ്പോൾ തന്നെ കുറഞ്ഞത് ഒരു പേജെങ്കിലും നിത്യേന ഓതാന്‍ ശീലിക്കണം. റമദാന്‍ മാസമാകുമ്പോള്‍ കൂടുതല്‍ സമയം ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി നീക്കി വെക്കാന്‍ അതുവഴി നമുക്ക് കഴിയും.



റമദാൻ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മൂന്ന് തലത്തിൽ നടത്തണമെന്നാണ് പണ്ഡിതാഭിപ്രായം. ഒന്ന് മാനസികമായ തീരുമാനമാണ്. ആരോഗ്യത്തോടെയും ആത്മീയ ചൈതന്യത്തോടെയും റമളാനിനെ സ്വീകരിക്കാനും ആരാധനാ നിരതമാകാനുമുള്ള രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്രാര്‍ഥന മാനസിക മുന്നൊരുക്കത്തിന്റെ ഭാഗമാണ്. ഇത്തവണത്തെ റമളാന്‍ എങ്ങനെയാവണം, എന്തെല്ലാം അതിൽ നേടിയെടുക്കണം എന്നെല്ലാം ഓരോ വിശ്വാസിയും നേരത്തെ മനസ്സാ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതിന്റെ അഭാവമാണ് പലര്‍ക്കും റമളാന്‍ ഭാരമായി അനുഭവപ്പെടുന്നത്. രണ്ടാമത്തേത്, ശാരീരികമായ മുന്നൊരുക്കമാണ്. പതിനൊന്ന് മാസം പകലന്തിയോളം വയര്‍ നിറച്ച് ആഹാരം കഴിച്ച് ശീലിച്ച മനുഷ്യശരീരത്തെ പകല്‍ സമയം പൂര്‍ണമായും പട്ടിണിക്കിടാനും നോമ്പ് മുറിയുന്ന മുഴുവന്‍ സംഗതികളില്‍നിന്ന് വിട്ടുനില്‍ക്കാനുമുതകുന്നവിധത്തില്‍ പാകപ്പെടുത്തേണ്ടതുണ്ട്. റജബിലെയും ശഅ്ബാനിലെയും കുറച്ച് ദിനങ്ങള്‍ സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുമാസം മുഴുവന്‍ പട്ടിണി കിടക്കാനും നോമ്പെടുക്കാനും സത്യവിശ്വാസി പരിശീലിക്കുന്നു. സുന്നത്ത് നോമ്പിലൂടെ ഏത് പ്രതിസന്ധിഘട്ടത്തിലും റമളാന്‍ നോമ്പനുഷ്ഠിക്കാന്‍ വേണ്ട പരിശീലനം നേടുന്നു. മൂന്നാമത്തേത് കര്‍മപരമായ മുന്നൊരുക്കമാണ്. ഏതൊരു വിശ്വാസിയും ജാഗ്രതയോടെ ആരാധനാ നിരതനാകുന്ന സന്ദര്‍ഭമാണ് റമളാന്‍. നോമ്പും നിസ്‌കാരവും ഖുര്‍ആനോത്തും ഇഅ്തികാഫും ധര്‍മം ചെയ്യലും നോമ്പുതുറ സൽകാരവും.. അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യ കര്‍മങ്ങള്‍. നേരത്തെയുള്ള ആസൂത്രണങ്ങളോടെയും മുന്നൊരുക്കത്തോടെയും നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ ആനന്ദകരമാകും.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso