സമാധാനത്തിലേക്കുളള വഴികൾ
20-10-2022
Web Design
15 Comments
ഈ വർഷം ഫെബ്രുവരിയിൽ തുടങ്ങിയതാണ് ഉക്രൈനിനെതിരെയുളള റഷ്യൻ യുദ്ധം. ഓറഞ്ച് വിപ്ലവം പിന്നിട്ട ഉക്രൈൻ നാറ്റോ സഖ്യം വഴി അമേരിക്കൻ തണലിലേക്ക് ചേക്കേറിയേക്കും എന്ന ഒരു ഊഹത്തിന്റെ വെളിച്ചത്തിൽ മാത്രമാണ് റഷ്യയുടെ ഒന്നരലക്ഷം സൈനികർ ഉക്രൈനിലേക്ക് ഇരച്ചുകയറിയത്. ഊഹം മാത്രമല്ല, അത് ശരിയാണെങ്കിൽ പോലും ആക്രമണത്തിന്റെ ന്യായമായി അംഗീകരിക്കാൻ കഴിയാത്ത ഈ കാരണവും പറഞ്ഞാണ് വ്ലാദിമിർ പുട്ടിൻ ഈ കൊടുംക്രൂരതക്കിറങ്ങിയിരിക്കുന്നത്. അതേസമയം നാറ്റോയിൽ ചേരാൻ ഇരുവരേയും ഉക്രൈന് കഴിഞ്ഞിട്ടുമില്ല. കഴിഞ്ഞിരുന്നുവെങ്കിൽ സഖ്യത്തിന്റെ സഹായവും പിന്തുണയും ഉണ്ടാകുമായിരുന്നു. തല്ലാനും തടുക്കാനും കഴിയാത്ത ഇത്തരമൊരു സാഹചര്യത്തിൽ ആയിരക്കണക്കിന് നിരപരാധർ അവിടെ കൊല്ലപ്പെട്ടു കഴിഞ്ഞു. പതിനായിരങ്ങൾ ജീവനും കൊണ്ട് പലായനം ചെയ്തു കഴിഞ്ഞു. വിദ്യാഭ്യാസമടക്കമുള്ള ഭാവിയുടെ സാധ്യതകൾ മങ്ങിക്കഴിഞ്ഞു. ഈ യുദ്ധം അന്യായമാണ് എന്നും എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്ര സഭ പറഞ്ഞു കഴിഞ്ഞു. പക്ഷെ, റഷ്യയെ പോലുള്ള വലിയ ഏമാൻമാർ തങ്ങൾക്ക് പറ്റിയതേ അംഗീകരിക്കൂ. മാർപ്പാപ്പ ഒന്നിലധികം പ്രാവശ്യം യുദ്ധം അവസാനിപ്പിക്കാൻ അഭ്യർഥിച്ചു. പക്ഷെ, പുട്ടിൻ അതു കേട്ടില്ല. തങ്ങളുടെ താൽപര്യത്തിന് വിരുദ്ധമാണെങ്കിൽ അതാരും കേൾക്കില്ല, അനുസരിക്കില്ല. മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്നവരൊക്കെ പറഞ്ഞു, ആരും കേട്ടില്ല. യുദ്ധം എന്നവസാനിക്കും എന്ന ചോദ്യത്തിന് പുട്ടിൻ കരുതുമ്പോൾ എന്നാണ് ലഭിച്ച ഉത്തരം. പുട്ടിൻ എപ്പോൾ കരുതും എന്ന ചോദ്യത്തിന്റെ ഉത്തരമാണെങ്കിലോ ലക്ഷ്യം നേടുമ്പോൾ എന്നുമാണ്.
ഒരു മനുഷ്യന്റെ ഇംഗിതത്തിന് വഴങ്ങേണ്ടി വരികയാണ് ലോകം എന്നു വ്യക്തമാകുമ്പോൾ യുദ്ധത്തോടുളള നമ്മുടെ വെറുപ്പ് ശതഗുണീഭവിക്കുകയാണ്. അതോടൊപ്പം യുദ്ധ ഭ്രാന്തിനെ ചങ്ങലക്കിടാൻ എന്താണ് മാർഗ്ഗം എന്ന ചിന്തക്ക് സമാധാന കാംക്ഷികളുടെ മനസ്സിൽ ചൂടേറുകയുമാണ്. ഈ ചർച്ചയെ പല വഴിയിലൂടെയും മുന്നോട്ടു കൊണ്ടുപോകാം. അവയിലൊന്നാണ് ഇസ്ലാം. പ്രവാചക ചിന്തകൾ മനസ്സുകളിൽ കുന്തിരിക്കം പുകയ്ക്കുന്ന ഈ സമയത്ത് അത്തരമൊരു പ്രസക്തി അതിനുണ്ട് എന്നു പറയാതെ വയ്യ. ഒപ്പം യുദ്ധം, സന്ധി, സമാധാനം, രാഷ്ട്രം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലൂടെ കടന്നുപോയതാണല്ലോ പ്രവാചക ജീവിതം. അവ്വിധത്തിലും അതൊരു പഠനമാണ്. ഇതിനെല്ലാം പുറമെ ഇസ്ലാമും പ്രവാചകനും ധാരാളം പഴി കേൾക്കേണ്ടി വന്നിട്ടുള്ള ഒരു വിഷയവുമാണ് യുദ്ധം. ഒരു വിഷയമായി സമീപിക്കുമ്പോൾ തുടങ്ങേണ്ടത് അവിടെ നിന്നാണ്. കാരണം, ആക്ഷേപങ്ങൾക്കും പഴികൾക്കും അടക്കം വെക്കുകയാണല്ലോ ആദ്യം വേണ്ടത്. പുതിയ കാലത്തിന്റെ ആക്ഷേപം പ്രധാനമായും ഇസ് ലാമിന് എങ്ങനെ സമാധാനത്തെ കുറിച്ച് പറയാനാകും എന്നതാണ്. ഇസ്ലാം യുദ്ധത്തെ വിശുദ്ധീകരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുകയും രക്തസാക്ഷികൾക്ക് പ്രത്യേകത കൽപ്പിക്കുകയും ചെയ്യുന്നു, ഇസ്ലാം പല പ്രാവശ്യം യുദ്ധം ചെയ്തിട്ടുമുണ്ട് എന്നതൊക്കെയാണ് ഈ ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർ ഉന്നയിക്കുന്ന വാദങ്ങൾ. വിഷയത്തിന്റെ മർമ്മത്തിലേക്ക് കടക്കും മുമ്പ് ഈ ആക്ഷേപങ്ങളെ നേരിടേണ്ടതുണ്ട് നാം.
ഇവയിൽ പ്രധാനപ്പെട്ട ഒരു ചോദ്യവും വേഗത്തിൽ തെറ്റുധാരണ ഉണ്ടാക്കുന്നതും ഇസ്ലാം സമാധാനത്തിന്റെ മതമെങ്കിൽ പിന്നെ എന്തുകൊണ്ട് യുദ്ധങ്ങൾ ചെയ്തു എന്നതാണ്. ഇതു മനസ്സിലാക്കാൻ ചില കാര്യങ്ങൾ ആദ്യം ഗൃഹിക്കേണ്ടതുണ്ട്. ഇസ്ലാം പൊതുവായും നിരുപാധികമായുമുളള യുദ്ധങ്ങൾ അനുവദിച്ചിട്ടില്ല. പ്രതിരോധത്തിനും രാഷ്ട്ര സംരക്ഷണത്തിനും ഇസ്‌ലാമിക പ്രബോധനത്തിന്റെ മുമ്പിലുള്ള മാര്‍ഗതടസ്സങ്ങള്‍ നീക്കുന്നതിനും അക്രമകാരികളെ അമര്‍ച്ച ചെയ്യുന്നതിനുമൊക്കെ മാത്രമായാണ് ഇസ്‌ലാം യുദ്ധം അനുവദിക്കുന്നത്. അതിലേക്ക് ആളെ കൂട്ടാനോ ഭൂമി ചേർക്കാനോ യുദ്ധങ്ങൾ അനുവദിച്ചിട്ടും ചെയ്തിട്ടുമില്ല. അതു തന്നെ പിടിച്ചു നിൽക്കാനുള്ള ചെറിയ ഒരു കച്ചിത്തുരുമ്പെങ്കിലും സ്വായത്തമാകുമ്പോൾ മാത്രം. അതുകൊണ്ടാണല്ലോ ഏറെ അടിച്ചമർത്തപ്പെട്ടിട്ടും നീണ്ട പതിനഞ്ചോളം വർഷങ്ങൾ എന്തു വന്നാലും ക്ഷമിക്കാനും സഹിക്കാനും മാത്രം ഇസ്ലാമും പ്രവാചകനും പറഞ്ഞത്. ആയുധബലം പ്രകടിപ്പിക്കാനോ കൈത്തരിപ്പ് മാറ്റാനോ ശത്രുതാപരമായ കയ്യേറ്റങ്ങള്‍ക്കോ സാമ്രാജ്യം കാക്കാനോ വേണ്ടിയായിരുന്നില്ല ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍. അങ്ങനെ വല്ലവരും ചെയ്തിട്ടുണ്ടെങ്കിൽ അത് മുസ്ലിം പേരുള്ള ഭരണാധികാരികൾ ചെയ്ത തന്നിഷ്ടങ്ങളാണ്. ഇസ്ലാമിന്റെ നയമല്ല.
അപ്പോഴും അവിടെ ഒരു ചോദ്യമുന്നയിക്കപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ തന്നെ നിങ്ങൾ പറയുന്ന പ്രതിരോധ നീക്കങ്ങൾ എന്തു കൊണ്ട് യുദ്ധങ്ങളായി പരിണമിച്ചു എന്ന്. ഇവിടെ ഇസ്ലാമിന്റെ നയം വക്തമാണ്.
സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളാകുന്ന ഇസ്‌ലാമിന്റെ സന്ദേശം സര്‍വരിലേക്കും എത്തണമെന്നതും അതുവഴി ചൂഷണങ്ങളില്‍ നിന്ന് മനുഷ്യരെ മുഴുവന്‍ രക്ഷപ്പെടുത്തണമെന്നതും ഇസ്‌ലാമിന്റെ അഭിലാഷമാണ്. ഇസ്‌ലാമിന്റെ സൗരഭ്യവും അതിന്റെ പ്രകാശവും എല്ലാവര്‍ക്കും ലഭ്യമാകണം എന്ന് ഇസ്ലാം ആഗ്രഹിക്കുന്നു. അത്രമേൽ മനുഷ്യന്റെ കാര്യത്തിൽ താൽപര്യവത്തായ ഒരു ആശയമാണത്. അതിന്റെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ഒരാള്‍ക്കും അത് നിഷേധിക്കപ്പെട്ടുകൂടാ. എന്നാല്‍ ബലാല്‍ക്കാരമായി ആരെയും മതത്തില്‍ ചേര്‍ക്കരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു (2: 256). ഈ മൗലികമായ അവകാശത്തിന് മുമ്പില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കപ്പെട്ട സാഹചര്യത്തിലും അനിവാര്യമായ ഘട്ടത്തിലുമാണ് ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍ നടന്നിട്ടുള്ളത്. സാമൂഹ്യനീതിയും സമാധാനവും ഉറപ്പാക്കുവാനും മനുഷ്യന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുവാനും ഇസ്‌ലാമും ഇസ്‌ലാമിക രാഷ്ട്രവും പ്രതിജ്ഞാബദ്ധമാണ്. അല്ലാഹു പറയുന്നു: മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന് ) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല (2: 193).
പിന്നെയും ഉപചോദ്യങ്ങൾ ഉണ്ട്. എങ്ങനെയാണ് സമാധാനവും ജിഹാദും ഒത്തുപോകുക എന്ന്. കേവലം യുദ്ധമെന്ന അര്‍ഥത്തില്‍ നിന്നും ഏറെ വിശാലമാണ് ജിഹാദ് എന്ന പദത്തിന് ഇസ്‌ലാം നല്‍കുന്ന നിര്‍വചനം. പ്രത്യക്ഷവും പരോക്ഷവുമായ വിവിധങ്ങളായ ആരാധനാ കര്‍മ്മങ്ങളില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആശയമാണ് ജിഹാദ്. നബി(സ) പറയുന്നു: യഥാര്‍ത്ഥ പോരാളി ദേഹേഛകളോട് പൊരുതുന്നവന്‍ ആണ്. ജിഹാദ് എന്നത് കേവലം ആയുധപരമോ കായികമോ മാത്രമാണ് എന്ന അർഥകൽപ്പനയിൽ നിന്നാണ് ഈ തെറ്റിദ്ധാരണ ഉണ്ടാകുന്നത്. ഇസ്ലാം യുദ്ധം കൊണ്ട് ലക്ഷ്യം വെക്കുന്നത് അതിക്രമങ്ങള്‍ പ്രതിരോധിക്കുക എന്നത് മാത്രമാണ്. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ക്കെതിരെ ആര് അതിക്രമം കാണിച്ചാലും അവന് നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (2: 194).
അതിനുമപ്പുറം, യുദ്ധം ചെയ്യുന്നതിലേറെ നിങ്ങള്‍ക്ക് ഉത്തമമായ മാര്‍ഗം ക്ഷമ ആണ് എന്നുകൂടി ഖുര്‍ആന്‍ കൂട്ടിച്ചേര്‍ക്കുന്നു. അല്ലാഹു പറയുന്നു: നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ച് കൊള്ളുക. നിങ്ങള് ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതല്‍ ഉത്തമം. (16: 26).
അതോടൊപ്പം അനിവാര്യമായി തീരുന്ന സാഹചര്യത്തില്‍ പോലും നിബന്ധനകളേതുമില്ലാതെ യുദ്ധം ഇസ്‌ലാം അനുവദിച്ചു കൊടുക്കുന്നില്ല. യുദ്ധക്കെടുതികൾ ഉണ്ടാകാതിരിക്കുവാനും നിരപരാധർ വേട്ടയാടപ്പെടാതിരിക്കുവാനും കണിശമായ യുദ്ധനിയമങ്ങള്‍ ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്. കുട്ടികള്‍, വൃദ്ധര്‍, സ്ത്രീകള്‍ എന്നിവരോട് യുദ്ധം പാടില്ല, ഒരു അവശ്യവസ്തുവിനെയും നശിപ്പിക്കാതിരിക്കുക, ബന്ധനസ്ഥരോട് നല്ല രീതിയില്‍ പെരുമാറുക പോലുള്ള കാര്യങ്ങള്‍.
ഈ ചർച്ചയിൽ ചോദ്യോത്തരങ്ങളേക്കാൾ പ്രധാനം യുദ്ധമില്ലാത്ത ലോകം എന്ന സങ്കൽപ്പത്തിലേക്ക് ലോകത്തെ നയിക്കാൻ ഇസ്ലാമിന് മുന്നോട്ടു വെക്കാനുള്ള പദ്ധതി എന്താണ് എന്നതാണ്. സാമൂഹ്യ തിൻമകളെ മുഴുവനും ഇസ്ലാം നേരിടുന്നത് അവയുടെ ഉറവിടങ്ങൾ നശിപ്പിച്ചു കൊണ്ടാണ്. തെറ്റും തിൻമയും ഉണ്ടാകുവാനുളള സാധ്യതകൾ ഭദ്രമായി അടക്കുകയാണ് ആദ്യം ചെയ്യുന്നത്. യുദ്ധമാണെങ്കിൽ അത് തുടങ്ങിക്കഴിഞ്ഞതിനു ശേഷം അതവസാനിപ്പിക്കാനോ അത് കെടുത്താനോ ശ്രമിക്കുന്നതിന് പകരം അതുണ്ടാകുവാനുളള സാധ്യതയെ തന്നെ ഇല്ലാതാക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. അതനുമ്പരിച്ച് ഇസ്ലാം പ്രശ്നത്തിന്റെ ശ്രംഖല പരിശോധിക്കുന്നു. അതിലൂടെ കണ്ടെത്തുന്നത് പ്രശ്നം ഒരു വ്യക്തിയില്‍ നിന്നാണ് തുടങ്ങുന്നത് എന്നാണ്. പിന്നെ കുടുംബത്തിലേക്കും തുടർന്ന് സമൂഹത്തിലേക്കും അതു വളരുന്നു. അപ്പോൾ വ്യക്തിയിലാണ് സമാധാനം ആദ്യമായി ഉണ്ടാകേണ്ടത്. അവിടെനിന്നും കുടുംബത്തിലേക്ക് വ്യാപിക്കണം. പിന്നീട് സമൂഹത്തിലേക്കും ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും അതു പടരണം. അപ്പോള്‍ ലോകസമാധാനം എന്നുള്ളത് വ്യക്തിയും സമൂഹവും സംസ്‌കരിക്കുന്നതിലൂടെ മാത്രം സാധ്യമാകുന്ന പ്രക്രിയയാണ്. അപ്പോൾ ഓരോ വ്യക്തികളിലും സമാധാനത്തിനുള്ള വിത്ത് നട്ടുപിടിപ്പിക്കുകയാണ് ലോകസമാധാന നിര്‍മിതിയില്‍ ഇസ്‌ലാം അനുവര്‍ത്തിക്കുന്ന ഒന്നാമത്തെ പാഠം. അതിനുള്ള മാർഗ്ഗത്തിലേക്ക് ആദ്യം ഇസ്ലാം വ്യക്തിയെ നയിക്കുന്നു. അതിനാൽ ദൈവസ്മരണയിലൂടെ മാത്രമാണ് മനുഷ്യന് സമാധാനവും സുരക്ഷിതത്വവും ലഭിക്കുന്നതെന്നു അവനെ ഓര്‍മപ്പെടുത്തുന്നു. അല്ലാഹു പറയുന്നു: അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മകൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്. (13: 28). ദൈവ സ്മരണ വ്യക്തിയുടെ മനസ്സിനെ പ്രാർഥനയിലേക്ക് നയിക്കണം. അതോടെ താൻ സൃഷ്ടാവിന്റെ സമീപസ്ഥനായിത്തീർന്നിരിക്കുന്നു എന്ന സത്യം അവന് ബോധ്യമാകുന്നു.
അടിമയും ഉടമയും തമ്മിലുള്ള ഈ ബന്ധം ഓരോ വ്യക്തിയിലും തുല്യതയില്ലാത്ത ഒരു ശക്തി പകര്‍ന്നു നല്‍കുന്നുണ്ട്. തദ്വാരാ അവന്റെ സമാധാന ജീവിതത്തിന് ഒരു ഉള്‍പ്രേരണ അതവനില്‍ സൃഷ്ടിക്കപ്പെടുകയും യുദ്ധവും കലാപവുമെല്ലാം അവന്റെ മനസ്സിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യുന്നു. ഇത്തരം വ്യക്തികൾ ഒരു സമൂഹമാവുമ്പോൾ പിന്നെ യുദ്ധവും കലാപവും ഒന്നും ഉണ്ടാവില്ല എന്നാണ് ഇസ്ലാം കാണുന്നത്.
ഈ വിഷയത്തിൽ ഇസ്ലാമിന്റെ ഒരു പ്രധാന ദാനമാണ് ഐക്യചിന്തയും ബോധവും. ഐക്യം സമാധാനത്തിലേക്കുള്ള ഒരു വലിയ കാൽ വെപ്പാണ്. മതം, നിറം, രാജ്യം എന്നീ വൈവിധ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ മനുഷ്യസമൂഹത്തെ ബന്ധിപ്പിക്കുക എന്നതാണ് ഐക്യം. ഇസ്‌ലാമിലെ ഐക്യ ചിന്ത വളരെ ആഴമേറിയതാണ്.
അത് സ്രഷ്ടാവിന്റെ ഏകത്വം മുതൽ ആരംഭിക്കുന്നു. അല്ലാഹു പറയുന്നു: ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു, അവര് പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു! (21: 22). പ്രപഞ്ചം, ഭുമി, ജീവോൽപ്പത്തി തുടങ്ങി സര്‍വകാര്യങ്ങളുടെയും വേര് ഒന്നിലേക്ക് ആണ് മടങ്ങുന്നത് എന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ എല്ലാ ജീവജാലങ്ങളും ഒരു സമൂഹമാണ് എന്നുകൂടി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഖുർആൻ പറയുന്നു: ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. (6: 38) ഇതെല്ലാം ഏകതയുടെ ബോധം നൽകുന്നവയാണ്. മനുഷ്യ സമൂഹത്തിന്റെ ഐക്യത്തിനു ഇസ്‌ലാം പ്രാധാന്യം നല്‍കിയ പോലെ വേറെ ഒരു മതവും ദർശനവും പ്രാധാന്യം നല്‍കിയിട്ടില്ല. എത്രയോ വചനങ്ങളിലൂടെ ഖുര്‍ആന്‍ ആ മഹിതമായ ആ മഹിതമായ ആശയം വരച്ചു കാണിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങല്‍ സൂക്ഷിക്കുവിന്‍. (4:1) തുടർന്ന്, വിവിധങ്ങളായ ഗോത്രങ്ങളും വര്‍ഗങ്ങളും ആക്കി മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് പരസ്പരം ഹിംസയിലേര്‍പ്പെടാനും തര്‍ക്കിക്കാനും വേണ്ടിയല്ല, മറിച്ച് സ്‌നേഹത്തോടെയും പരസ്പര സഹകരണത്തോടെയും ജീവിക്കാന്‍ വേണ്ടിയാണ് എന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. ഖുർആൻ പറയുന്നു:
ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. (49:13). ഈ ദർശനങ്ങൾ കൃത്യമായി പുലർന്നു കിട്ടിയാൽ സമാധാന ഭദ്രമായ ഒരു സമൂഹത്തെ നമുക്ക് സൃഷ്ടിച്ചെടുക്കാം.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso