ഖലീഫാ ഹാറൂൺ റഷീദ്
20-12-2022
Web Design
15 Comments
ജമാദുൽ ആഖിർ മാസത്തിന്റെ ചരിത്ര ഓർമകളിൽ പ്രധാനപ്പെട്ട ഒരു നാമമാണ് ഖലീഫ ഹാറൂൻ റഷീദ്. ഹിജ്റ 193 ൽ ജമാദുൽ ആഖിർ മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ മരണം. അബ്ബാസീ ഭരണ യുഗത്തിൽ ഏറ്റവുമധികം ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ച നാമമാണ് ഖലീഫാ ഹാറൂൺ റഷീദിന്റെത്. മൂന്നാമത്തെ അബ്ബാസി ഖലീഫയായിരുന്ന ഖലീഫ മഹ്ദിക്കുശേഷം പുത്രന്‍ മുഹമ്മദുല്‍ ഹാദി ഹി. 169 ല്‍ ഖലീഫയായി അധികാരമേറ്റു. ഒരുവര്‍ഷം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭരണം. ഹാദിയുടെ മരണത്തെ തുടര്‍ന്ന് 22 വയസ്സുമാത്രമുണ്ടായിരുന്ന സഹോദരന്‍ ഹാറൂണ്‍ അല്‍റഷീദ് ഖലീഫയായി അധികാരമേറ്റു. ഹാറൂന്‍ അല്‍റഷീദിന്റെ ഭരണം 23 വര്‍ഷം തുടർന്നു. അബ്ബാസീ ഖലീഫമാരില്‍ ഏറ്റവുമധികം പ്രശസ്തി നേടിയ ഇദ്ദേഹത്തിന്റെ ഭരണം അബ്ബാസികളുടെ സുവര്‍ണകാലഘട്ടമായി അറിയപ്പെടുന്നു.
മതകാര്യങ്ങളില്‍ നിഷ്ഠയും ഇലാഹീ ഭക്തിയുമുള്ള ആളായിരുന്നു ഹാറൂന്‍ അല്‍ റഷീദ്. അദ്ദേഹം പണ്ഡിതന്‍മാരോട് ആദരവും വൈജ്ഞാനിക മേഖലയില്‍ അതീവ താല്‍പര്യവും കാണിച്ചിരുന്നു. സാധാരണ നമസ്‌കാരത്തിനു പുറമെ ദിനേന നൂറു റക്അത്ത് സുന്നത്ത് നമസ്‌കരിക്കുകയും അഗതികള്‍ക്ക് ആയിരം ദിര്‍ഹം ദാനം ചെയ്യുകയും പതിവാക്കിയിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്ത് രക്തസാക്ഷിത്വം വരിക്കാനുള്ള മോഹവും സൂക്ഷ്മതയോടുകൂടിയ ജീവിതവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.
നീതിമാനായ ഭരണാധികാരിയായാണ് ഹാറൂന്‍ അല്‍ റഷീദ് അറിയപ്പെടുന്നത്. ഇമാം അബൂഹനീഫ(റ)യുടെ പുത്രനായ ഖാദി അബൂയൂസുഫ് ആയിരുന്നു അദ്ദേഹത്തിന്റെ ചീഫ് ജസ്റ്റിസ്. താങ്കള്‍ ഉറച്ച വ്യക്തിത്വമുള്ള ഒരു നല്ല മനുഷ്യനാണ് എന്നു പറഞ്ഞുകൊണ്ടായിരുന്നു ഖലീഫ ഇദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. അബൂയൂസുഫ് തന്നെയായിരുന്നു മറ്റു ജഡ്ജിമാരെ നിയമിച്ചിരുന്നത്.
രാജ്യനിവാസികളോട് അന്യായം പ്രവര്‍ത്തിക്കാതെയും അവിഹിതമായി സമ്പത്ത് വസൂലാക്കാതെയും ഭരണം നടത്തുന്നതിനുള്ള മാര്‍ഗങ്ങളും നിയമങ്ങളും വിവരിച്ചുകൊണ്ട് ഒരു ഗ്രന്ഥമെഴുതുവാന്‍ ഖലീഫ അബൂയൂസുഫിനോട് ആവശ്യപ്പെട്ടു. അതുപ്രകാരം അദ്ദേഹം കിതാബുല്‍ ഖറാജ് എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിച്ചു. ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് ഹാറൂണ്‍ അല്‍ റഷീദ് രാഷ്ട്രത്തിലെ സാമ്പത്തിക മേഖല കൈകാര്യം ചെയ്തത്.
അന്യഭാഷകളിലെ മഹദ്ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് തര്‍ജ്ജുമ ചെയ്യുവാന്‍ ഖലീഫ അബൂ ജഅ്ഫറുൽ മന്‍സൂര്‍ തുടങ്ങിവെച്ച പരിശ്രമം ഹാറൂണ്‍ അല്‍ റഷീദ് തുടര്‍ന്നു. ഇതിനായി ബൈതുല്‍ ഹിക്മ എന്ന പ്രശസ്തമായ സ്ഥാപനം തന്നെ അദ്ദേഹം ആരംഭിച്ചു. യോഗ്യരായ പണ്ഡിതരെയും വിവര്‍ത്തകരെയും ഇതില്‍ നിയമിച്ചിരുന്നു. വൈജ്ഞാനിക സാംസ്‌കാരിക നാഗരിക പുരോഗതിക്ക് മാതൃകയായിരുന്നു ഈ കാലഘട്ടം.റോമാ സാമ്രാജ്യത്തില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തര ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ ഏഷ്യാമൈനറിന്റെ അതിര്‍ത്തിയില്‍ സുസജ്ജമായ കോട്ടകള്‍ അദ്ദേഹം നിര്‍മ്മിച്ചു. സിറിയന്‍ തീരത്ത് പട്ടാളബാരക്കുകള്‍ സ്ഥാപിച്ചു. റോമക്കാര്‍ അബ്ബാസീ ഭരണത്തിനു നല്‍കിവന്ന കരം ഹാറൂന്‍ അല്‍ റഷീദ് അധികാരത്തില്‍ വന്നശേഷം നല്‍കാന്‍ അവർ വിസമ്മതിക്കുകയും ഒപ്പം മുമ്പ് നല്‍കിയ കരം മടക്കിക്കൊടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യമുന്നയിച്ച് റോമന്‍ ഭരണാധികാരി അയച്ച കത്തിന് ഖലീഫ ഹാറൂൺ റഷീദ് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ഈ കത്തിനുള്ള മറുപടി നീ കേള്‍ക്കുകയില്ല, മറിച്ച് കണ്ണുകൊണ്ട് നീയതു കാണുകയായിരിക്കും. തുടർന്ന് ഹാറൂണ്‍ അല്‍ റഷീദ് ഒരു വന്‍സൈന്യവുമായി പുറപ്പെട്ട് റോമക്കാരുമായി ഏറ്റുമുട്ടി. യുദ്ധത്തില്‍ ദയനീയമായി പരാജയപ്പെട്ട റോമന്‍ ഭരണാധികാരി വീണ്ടും കരം നല്‍കാന്‍ നിര്‍ബന്ധിതനായി. ഈ യാത്രയില്‍ തുര്‍ക്കിയിലെ അങ്കാറ, ഖൂനിയ എന്നീ നഗരങ്ങള്‍ കൂടി ഹാറൂന്‍ അല്‍ റഷീദ് കീഴടക്കി.
അബ്ബാസികളുടെ കാലത്താണ് ഖലീഫമാര്‍ മന്ത്രിമാരെ നിയമിച്ചു തുടങ്ങിയത്. യഹ്‌യ ബിന്‍ ഖാലിദില്‍ ബര്‍മകിയും അദ്ദേഹത്തിന്റെ പുത്രന്‍മാരായ ഫദ്ല്‍, ജഅ്ഫര്‍ എന്നിവരും ഹാറൂണ്‍ അല്‍ റഷീദിന്റെ സമര്‍ഥരായ മന്ത്രിമാരായിരുന്നു. ഇവര്‍ ബറാമിക്കുകള്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഖലീഫ ഗവര്‍ണര്‍മാര്‍ക്കും ഇതര ഭരണാധികാരികള്‍ക്കും അയക്കുന്ന കത്തുകള്‍ തയ്യാറാക്കുക, ഖലീഫയുടെ നിര്‍ദേശമനുസരിച്ച് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുക, ഉദ്യോഗസ്ഥന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക ഇവയെല്ലാമായിരുന്നു മന്ത്രിമാരുടെ ചുമതലകള്‍. ഉത്തരാഫ്രിക്കയിലെ ട്രിപ്പോളി (ഇപ്പോൾ ലിബിയ), അള്‍ജീരിയ, തുനീഷ്യ തുടങ്ങിയ പ്രദേശങ്ങള്‍ തലസ്ഥാന നഗരമായ ബാഗ്ദാദില്‍നിന്നും വളരെ അകലെയായതിനാല്‍ അവിടത്തെ ഭരണച്ചുമതല ഇബ്‌റാഹീമുബ്‌നു അഗ്‌ലബിനു ഹാറൂന്‍ അല്‍ റഷീദ് ഏല്‍പ്പിച്ചു കൊടുത്തു. അബ്ബാസീ ഭരണകൂടത്തിനു കീഴ്‌പ്പെട്ടുകൊണ്ടാണ് അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ സന്താനങ്ങളും ഭരണം നടത്തിയത്. ഖൈറുവാനായിരുന്നു അവരുടെ ആസ്ഥാനം. സിസിലി ദ്വീപ് പിടിച്ചടക്കുകയും ഇറ്റലിയുടെ ദക്ഷിണ ഭാഗത്ത് വരെ ആധിപത്യം സ്ഥാപിക്കുകയും ചെയ്ത ഇവരുടെ നാവിക ശക്തിയെ അതിജയിക്കുന്ന മറ്റൊരു ശക്തി റോമന്‍ ഉള്‍ക്കടലില്‍ അക്കാലത്തില്ലായിരുന്നു. ഇസ്‌ലാമിക ഭരണകൂടത്തിന്റെ വിസ്തൃതി അമവീ ഭരണകാലത്ത് പടിഞ്ഞാറ് സ്‌പെയിന്‍ വരെയും കിഴക്ക് ചൈന വരെയും വ്യാപിക്കുകയുണ്ടായി. പക്ഷേ, ഈ അനന്തവിസ്തൃതമായ സാമ്രാജ്യത്തിന്റെ ഫലം യഥാര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്തിയത് ഇദ്ദേഹത്തെ പോലെയുളള അബ്ബാസി ഭരണാധികാരികളാണ്. അബ്ബാസി സാമ്രാജ്യത്തിന്റെ സുവര്‍ണ കാലമായി വിശേഷിപ്പിക്കപ്പെടുന്നത് ഹാറൂൺ റഷീദിന്റെ കാലമാണ്. പെയ്യാന്‍ മടിച്ച് അകലേക്ക് തെന്നി നീങ്ങുന്ന കാര്‍മേഘത്തെ നോക്കി ഒരിക്കല്‍ ഹാറൂണ്‍ റശീദ് ഇപ്രകാരം പറഞ്ഞുവത്രെ: നീ എവിടെ വേണമെങ്കിലും പെയ്തിറങ്ങിക്കോ. എവിടെ പെയ്താലും അതിന്റെ ഫലം എന്റെ ഖജനാവിലെത്തും എന്ന്. ഹാറൂണ്‍ റഷീദിന്റെ രാജ്യത്തിന്റെ പ്രതാപത്തിലേക്കും സുഭിക്ഷതയിലേക്കുമാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
23 വര്‍ഷക്കാലം ഭരണം നടത്തിയ ഹാറൂന്‍ അല്‍ റഷീദ് നാല്‍പത്തിഅഞ്ചാമത്തെ വയസ്സില്‍ മരണമടഞ്ഞു.
ചരിത്രപ്പെരുമയിൽ ഒട്ടും പുറകിലല്ല, ഖലീഫാ ഹാറൂൺ അൽ റഷീദിന്റെ പത്‌നിയും. അബ്ബാസിയ്യാ ഭരണകൂടത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പ്രശസ്തയായ മഹിളാ രത്‌നമാണ് ഖലീഫ ഹാറൂണ്‍ റശീദിന്റെ ഭാര്യ സുബൈദ. ഹിജ്‌റ 149 ൽ ഇറാഖിലെ മൗസിലില്‍ ജനിച്ച ഇവരുടെ യഥാര്‍ഥ നാമം അമത്തുല്‍ അസീസ് എന്നായിരുന്നു. പിതാമഹനായ ഖലീഫ മന്‍സൂര്‍ ശൈശവ കാലത്ത് ഇവരെ താലോലിക്കുമ്പോള്‍ സുബൈദ (വെണ്ണപോലെ വെളുത്ത സുന്ദരി) എന്ന് വാല്‍സല്യത്തോടെ വിളിച്ചിരുന്നു എന്നാണ് ചരിത്രം. അങ്ങനെയാണ് അവർ സുബൈദ എന്ന പേരിൽ അറിയപ്പെട്ടത്. സൗന്ദര്യത്തില്‍ അവരെ വെല്ലാന്‍ അബ്ബാസീ ഭരണകാലത്ത് മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നില്ല. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യത്തോടൊപ്പം സംഭാഷണ ചാരുതി, ബുദ്ധി വൈഭവം, കാര്യപ്രാപ്തി, തന്റേടം, സാഹിത്യവാസന, അഭിപ്രായ സുഭദ്രത എന്നീ വിശിഷ്ട ഗുണങ്ങള്‍ കൂടിച്ചേർന്ന ഒരു വ്യതിരിക്ത വ്യക്തിത്വമായിരുന്നു സുബൈദയുടെത്. രാഷ്ട്രീയ കാര്യങ്ങളിലും ഹാറൂണ്‍ റഷീദിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയ സുബൈദ അദ്ദേഹത്തിന്റെ കനവിലും നിനവിലും സന്തത സഹചാരിയായി നിറഞ്ഞു നിന്നു. അവര്‍ കവിത രചിക്കുകയും കലാ-സാംസ്‌കാരിക മേഖലകളില്‍ ഇടപെടുകയും ആ മേഖലയിലെ മഹല്‍ വ്യക്തിത്വങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു. സുബൈദയുടെ ഈ വ്യതിരിക്ത സവിശേഷതകള്‍ മൂലം ഹാറൂണ്‍ റശീദ് അവരെ ഏറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. സന്ദര്‍ഭോചിതം പ്രവര്‍ത്തിക്കാനുള്ള അവരുടെ പ്രത്യേക കഴിവ് ആ സ്‌നേഹത്തിന് മാറ്റ് കൂട്ടുകയും ചെയ്തു. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ യഥാര്‍ഥത്തില്‍ ഭരണ ചക്രം തിരിച്ചിരുന്നത് തന്നെ സുബൈദയാണ്.
സാഹിത്യ-വൈജ്ഞാനിക മേഖലയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ച സുബൈദ അതിന്റെ വികസനത്തിലും സ്തുത്യര്‍ഹമായ പങ്കുവഹിച്ചു. വിജ്ഞാനത്തിന്റെയും കലയുടെയും ഈറ്റില്ലമായി ബഗ്ദാദിനെ പരിവര്‍ത്തിപ്പിക്കുന്നതില്‍ സുബൈദ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്ന് സാഹിത്യകാരന്‍മാരും കവികളും പണ്ഡിതന്‍മാരും ബഗ്ദാദിലേക്ക് ചേക്കേറി. അബൂനുവാസ്, അബുല്‍ അതാഹിയ, ഗദ്യ സാഹിത്യത്തിലെ മുടിചൂടാമന്നനായ ജാഹിള്, ഭാഷാ പണ്ഡിതരായ ഖലീല്‍ അഹ്മദ്, ഇമാം സീബവൈഹി, ഇമാം അഗ്ഫശ്, ഇമാം അബൂബഹീഫ, ഇമാം ഔസാഈ, ഇമാം മാലിക് ഇബ്‌നു അനസ് തുടങ്ങിയവര്‍ ബഗ്ദാദിന്റെ അക്കാലത്തെ വികാസത്തെ പ്രയോജനപ്പെടുത്തിയ ചിത്രശലഭങ്ങളാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വൈജ്ഞാനിക - കലാ പ്രതിഭകളെ ബഗ്ദാദിലേക്ക് ആകര്‍ഷിക്കാന്‍ പണം വാരിക്കോരി ചെലവഴിക്കാന്‍ ഖലീഫയെ പ്രേരിപ്പിച്ചത് സുബൈദയാണ്. തന്റെ അഭിപ്രായങ്ങള്‍ സ്വയം പ്രകടിപ്പിക്കുന്നതിന് പകരം രാജാവിന്റെ അഭിപ്രായമായി പ്രകടിപ്പിക്കാന്‍ സുബൈദ പ്രത്യേകം ശ്രദ്ധിച്ചു. ഇങ്ങനെ അണിയറയില്‍ നിന്ന് കരുക്കള്‍ നീക്കിയത് മൂലം മന്ത്രിമാരുടെയും പ്രതിയോഗികളുടെയും മതിപ്പും ആദരവും പിടിച്ചുപറ്റാനും അവര്‍ക്ക് സാധിച്ചു.
ലോകോത്തര സാഹിത്യ സൃഷ്ടികളില്‍ ഒന്നായ ആയിരത്തൊന്നു രാവുകള്‍ ഇക്കാലത്തെ ബാഗ്ദാദിന്റെ പശ്ചാത്തലത്തില്‍ ഉരുവം കൊണ്ടതാണ്. ബഗ്ദാദിലെ അക്കാലത്തെ സാമൂഹ്യ ജീവിതവും ബുദ്ധിവികാസവുമാണ് അതില്‍ പ്രതിഫലിക്കുന്നത്. അതിലെ മുഖ്യകഥാപാത്രമായ ഹാറൂണ്‍ റശീദിനെ സുബൈദ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ചില നിരൂപകന്‍മാര്‍ നിരീക്ഷിച്ചിട്ടുള്ളത്. ശാരീരിക വ്യായാമ മുറകളില്‍ നിഷ്‌കര്‍ഷത പുലര്‍ത്തിയിരുന്ന ഹാറൂണ്‍ റഷീദ് ബുദ്ധി വികാസ വ്യായാമത്തിനും പ്രാധാന്യം കല്‍പ്പിച്ചിരുന്നു. ബുദ്ധി വികാസ പ്രക്രിയക്ക് ചതുരംഗം കളിച്ചിരുന്ന ചക്രവര്‍ത്തിയുടെ കൂടെ സുബൈദയും കളിച്ചിരുന്നു. വര്‍ഷം തോറും ഹജ്ജിന് പോയിരുന്ന ഹാറൂണ്‍ റഷീദിനോടൊപ്പം സുബൈദയും ഹജ്ജിന് പോയിരുന്നു. ബഗ്ദാദില്‍ നിന്ന് മക്കയിലേക്ക് കര മാര്‍ഗം നടന്നായിരുന്നു യാത്ര. ഇങ്ങനെയുള്ള യാത്രകളില്‍ സഞ്ചാരികള്‍ക്ക് ജല ദൗര്‍ലഭ്യവും യാത്രാ ക്ലേശവും നേരിടുന്നത് അനുഭവിച്ചറിഞ്ഞ സുബൈദ പര്‍വതങ്ങളില്‍ നിന്നും പാറകളില്‍ നിന്നും 10 മൈലുകളോളം വെള്ളം ഒഴുക്കികൊണ്ടുവരാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയുണ്ടായി. ഓരോ സമതലങ്ങളിലും താഴ്‌വാരങ്ങളിലും ജലലഭ്യത ഉറപ്പ് വരുത്താന്‍ ആ പദ്ധതി സഹായകമായി. ഭീമമായ സംഖ്യ ചെലവഴിച്ച് അക്കാലത്ത് ഏറ്റവും വലിയ സേവനമാണ് അത് വഴി അവര്‍ സാധിച്ചത്. ഐന്‍ സുബൈദ (സുബൈദയുടെ ജലാശയം) എന്ന പേരിലാണ് ഇത് ചരിത്രത്തില്‍ അറിയപ്പെടുന്നത്. പരിശുദ്ധ മക്കയിൽ ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ കാണാം. അവര്‍ നടപ്പില്‍ വരുത്തിയ കനാലുകള്‍ നഹ്ര്‍ സുബൈദ എന്ന പേരിലും പ്രസിദ്ധമാണ്. ഇതിന് പുറമെ ബഗ്ദാദില്‍ നിന്ന് മക്കയിലേക്കുള്ള വഴികളില്‍ അനേകം കുളങ്ങളും കിണറുകളും സത്രങ്ങളും അവര്‍ പണിയിച്ചു. ഇത് പോലെ ബഗ്ദാദില്‍ ധാരാളം പള്ളികളും കെട്ടിടങ്ങളും നിര്‍മ്മിച്ചു. പാവങ്ങളേയും അഗതികളെയും സഹായിക്കുകയും അവര്‍ക്ക് ഉപയുക്തമായ ജനക്ഷേമ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. അവശ വിഭാഗങ്ങള്‍ക്ക് വെള്ളം, ഭക്ഷണം, പാര്‍പ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. അതേത്തുടര്‍ന്ന് വിജനമായ ഗ്രാമങ്ങള്‍ക്ക് നാഗരികത കൈവരികയുണ്ടായി. വന്യമായ വഴികള്‍ വെട്ടിത്തെളിയിച്ച് കൂഫയില്‍ നിന്ന് മക്കയിലേക്ക് ഉള്ള വഴികള്‍ ഗതാഗത യോഗ്യമാക്കിയതും പുനരുദ്ധാരണം നടത്തിയതും സുബൈദയാണ്. ഇത് ത്വരീഖ് സുബൈദ (സുബൈദയുടെ പാത) എന്ന പേരില്‍ ഒരു കാലത്ത് അറിയപ്പെട്ടിരുന്നു.
ഇങ്ങനെയൊക്കെ കലാ-സാംസ്‌കാരിക- സാമൂഹ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച സുബൈദക്ക്, പക്ഷേ, തന്റെ മകന്‍ അമീന്‍ ഒരു ദൗര്‍ബല്യമായിരുന്നു. അമീന്‍ സുഖലോലുപനും വിനോദപ്രിയനുമായിരുന്നു. എന്നാല്‍, ഖലീഫക്ക് മറ്റൊരു ഭാര്യയില്‍ പിറന്ന മഅ്മൂന്‍ അമീനേക്കാള്‍ ഭരണപാടവത്തിലും സാമര്‍ത്ഥ്യത്തിലും മികച്ചുനിന്നു. മഅ്മൂനിനെ തന്റെ അനന്തരാവകാശിയായി വാഴിക്കണമെന്നായിരുന്നു ഖലീഫയുടെ ആഗ്രഹം. മഅ്മൂനേക്കാള്‍ മൂത്തവനായ തന്റെ മകന്‍ അമീനാണ് കിരീടാവകാശിയാകാന്‍ യോഗ്യനെന്ന് സുബൈദ ഖലീഫയോട് പറഞ്ഞു. അതു കേട്ട ഖലീഫ പറഞ്ഞു: നിന്റെ മകന്‍ അമീന്‍ എനിക്ക് പ്രിയപ്പെട്ടവന്‍ തന്നെയാണ്. പക്ഷേ അവന്‍ ഭരണത്തിന് കൊള്ളുകയില്ല. രണ്ടുപേരെയും അടുത്ത് വിളിച്ച് ചില പരീക്ഷണങ്ങള്‍ വഴി ഖലീഫ അത് തെളിയിച്ച് കൊടുത്തെങ്കിലും സുബൈദ വാശിപിടിച്ച് തന്റെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണുണ്ടായത്. അവസാനം അമീന്‍ നാടുഭരിക്കുകയും രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയും ചെയ്തു. ഒടുവില്‍ അമീനും മഅ്മൂനും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പ്രതിയോഗികളുടെ കയ്യാലെ അമീന്‍ വധിക്കപ്പെടുകയും ചെയ്തു. അപ്പോഴാണ് സുബൈദക്ക് ഹാറൂണ്‍ റശീദ് തനിക്ക് മുമ്പ് നല്‍കിയ ഉപദേശത്തെ കുറിച്ച് ബോധോദയമുണ്ടായത്. ഹിജ്‌റ 216 ല്‍ (ക്രി 831) തന്റെ 67-ാം വയസ്സില്‍ സുബൈദ ബാഗ്ദാദില്‍ നിര്യാതയായി.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso