ഒരുങ്ങാം, ഒരുക്കാം
18-03-2023
Web Design
15 Comments
ഹിജ്റ കലണ്ടറിലെ എട്ടാമത്തെ മാസമാണ് ശഅ്ബാൻ. ഈ ലോകത്തോട് അല്ലാഹു കാണിക്കുന്ന ഏറ്റവും വലിയ കാരുണ്യമായ റമളാനിന്റെ തൊട്ടുമുമ്പുള്ള മാസം. ശഅ് ബാൻ പ്രത്യേക ചർച്ചയാവുന്നത് സത്യത്തിൽ റമളാനിനു വേണ്ടിയാണ്. കാരണം, റമളാൻ എത്ര വലിയ കാരുണ്യമാണ് എന്ന് തിരിച്ചറിയുന്ന ആരും പറയും, ശഅ്ബാൻ അതിന്റെ ആമുഖവും മുഖവുരയാണെന്ന്. അതു നബി(സ) തിരുമേനിയുടെ ജീവിതത്തിൽ ഏറെ പ്രകടമായിരുന്നു. റമളാനിനു വേണ്ടിയുള്ള തീവ്രമായ ഒരുക്കത്തിലും പരിശീലനത്തിലുമായിരുന്നു നബി(സ). എന്തു കൊണ്ട് ഈ ആരാധനക്കു മാത്രം ഇങ്ങനെ ഒരു ഒരുക്കം എന്ന് ചോദിക്കുന്നവർ സത്യത്തിൽ റമളാനിനെ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല എന്നാണ് മറുപടി. മറ്റ് ആരാധനകളിൽ നിന്ന് ഏറെ വ്യത്യസ്ഥതകൾ നിറഞ്ഞ ഒന്നാണ് നോമ്പ്. ഏറെ പ്രകടമായ മൂന്ന് വ്യത്യാസങ്ങൾ പറയാം. ഒന്നാമതായി അതിന്റെ സമയ ദൈർഘ്യം. നിസ്കാരം പോലെ ചെറിയ ഒരു സമയത്തിൽ ചെയ്തു തീർക്കാവുന്ന ഒന്നല്ല നോമ്പ്. അതിന് ചുരുങ്ങിയത് ഒരു പകൽ വേണം. കുറേ സമയം നീളുന്ന ഒന്ന് കയ്യടക്കത്തോടെ ചെയ്യുവാൻ തയ്യാറെടുപ്പും പരിശീലനവും വേണം. രണ്ടാമത്തേത് അതിൽ അനുഭവിക്കേണ്ട ത്യാഗമാണ്. മുസ്ലിംകളുടെ നോമ്പ് സമ്പൂർണ്ണമായ ഉപവാസമാണ്. ഒരു തരം ഭക്ഷണവും പാനീയവും എന്തിന് പുക പോലും ഇത്രയും സമയം അകത്തേക്ക് കടക്കാൻ പാടില്ല. അതിന് ക്ഷമയും സഹനവും വേണം. അതും ക്ഷിപ്രസാധ്യമല്ല.
മൂന്നാമത്തേത് പ്രകടനപരതയുടെ അഭാവമാണ്. പ്രകടനപരത ഒരു പ്രചോദനമാണ്. തെരുവിലെ സർക്കസുകാരന്റെ കലാപ്രകടനങ്ങൾക്ക് ചൂടുപിടിക്കുക ഒരുപാട് ആൾ കാണാൻ ഉണ്ടാവുമ്പോഴാണ്. ലിപ്സ്റ്റിക്കും ക്യൂട്ടെക്സും മുതലാവുകയും മുതലാക്കുകയും ചെയ്യുക ഒരുപാട് പേരെ കാണിക്കുമ്പോൾ മാത്രമാണ്. കണ്ടു നിൽക്കുന്നവരോ വീക്ഷിക്കുന്നവരോ ഉണ്ടെങ്കിൽ നിസ്കാരത്തിന് നല്ല അച്ചടക്കം ഉണ്ടാകും. നോമ്പിന് ഇതൊന്നുമില്ല. ഒരാൾക്ക് നോമ്പുണ്ടോ ഇല്ലയോ എന്നത് അടുത്തിരിക്കുന്ന ആൾക്കു പോലും അറിയാൻ കഴിയില്ല. അതിനാൽ പ്രചോദനങ്ങളുടെ പിന്തുണയും സഹായവും ഇല്ലാതെ തന്നെ നോമ്പ് എന്ന ആരാധന പൂർണ്ണാർഥത്തിൽ നിർവ്വഹിക്കുവാൻ ശരീരത്തിനും മനസ്സിനും പരിശീലനം ലഭിക്കേണ്ടതുണ്ട്. ഇക്കാരണത്താൽ ശഅ്ബാൻ മാസത്തെ റമളാനിന്റെ പരിശീലനമായി നബി തങ്ങൾ പരിഗണിക്കുമായിരുന്നു. നോമ്പിന്റെ പരിശീലനവും ഒരുക്കവും നോമ്പ് കൊണ്ടു തന്നെയാണ് ചെയ്യേണ്ടത്. അപ്പോഴാണ് അത് ശരിക്കും പരിശീലനം ആവുക. നബി തങ്ങൾ അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) പറയുന്നു: നബി(സ) തങ്ങൾ ശഅ്ബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ (ഏറെക്കുറെ) മുഴുവനും നബി തങ്ങൾ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅ്ബാന്‍ അദ്ദേഹം നോമ്പെടുത്തിരുന്നു. [മുസ്‌ലിം]. ഉമ്മു സലമ(റ) പറയുന്നു: റസൂല്‍(സ) റമളാനും ശഅ്ബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. [അഹ്മദ്].
ഇത്രയധികം നോമ്പെടുക്കുമ്പോൾ നബിക്ക് ഒരുക്കം, പരിശീലനം എന്നിവക്കപ്പുറം മറ്റു ചില ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. അത് ഉസാമ ബിൻ സൈദ്(റ)വിന്റെ ഹദീസിൽ നിന്ന് ഗ്രഹിക്കാം. അദ്ദേഹം ഒരിക്കൽ റസൂല്‍(സ) യോട് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅ്ബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ !. അപ്പോള്‍ നബി(സ) പറഞ്ഞു: റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്‍റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസവുമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. [നസാഇ]. റജബിനും റമളാനിനുമിടയിൽ ജനങ്ങൾ മറന്നു പോവുന്ന ഒരു മാസം എന്നു പറയുന്നതിൽ നിന്ന് ഇത് അങ്ങനെ മറക്കാവുന്ന മാസമല്ല എന്ന ധ്വനി മനസ്സിലാക്കാം. മാത്രമല്ല, ഒരു വർഷത്തെ സൽകർമ്മങ്ങളുടെ കണക്കുകൾ അല്ലാഹുവിലേക്ക് കൊണ്ടുപോകുന്ന മാസവും ഇതാണ്. ഈ ഏടുകളിൽ ധാരാളം ന്യൂനതകളും കുറവുകളും ഉണ്ടാകും. അതിന്റെ കാര്യത്തിൽ ഒരു കാരുണ്യം ഉണ്ടായിരിക്കുവാൻ ശഅ്ബാനിലെ നോമ്പ് ഒരു വലിയ സഹായമാണ്. ഇത് ഒരു ഉപവാസമാണല്ലോ. തന്റെ ദൈന്യത പ്രകടിപ്പിച്ചും ആവശ്യത്തിന്റെ അനിവാര്യത പ്രകടിപ്പിച്ചും നടത്തുന്ന ഒരു സമര രീതിയാണല്ലോ ഉപവാസം. ഇവിടെ സമരവും പ്രതിഷേധവും ഇല്ലെങ്കിലും ആവശ്യത്തിന്റെ അർഥന തീർച്ചയായും ഉണ്ട്.
ഇത്രയും പറഞ്ഞതിൽ നിന്നും റമളാനിന് വേണ്ടിയുള്ള ഒരുക്കങ്ങളുടെ സാംഗത്യവും അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നും വ്യക്തമായി. ഒരുങ്ങേണ്ടത് നോമ്പ് നോറ്റ് തന്നെയാണ്. നോമ്പിന് ചില പ്രത്യേകതകൾ ഉണ്ട്. അത് ശരീരത്തിനും മനസ്സിനും ആരോഗ്യത്തിനും ഒരേ സമയം അനിർവ്വജനീയമായ ഉണർവും ഉന്മേഷവും നൽകും. പക്ഷേ അവ നേടുവാൻ വേണ്ടി നോമ്പ് അനുഷ്ഠിക്കുവാൻ ശക്തമായ മനക്കരുത്ത് തന്നെ വേണം. കാരണം നോമ്പിന് വേണ്ടി ഉപേക്ഷിക്കേണ്ടത് മനസ്സിനോടും ശരീരത്തോടും വികാരത്തോടും അത്രമേൽ ഒട്ടിപ്പിടിച്ചു കിടക്കുന്ന വികാരങ്ങളെയാണ്. മനക്കരുത്ത് നേടാൻ മനുഷ്യനെ ഏറ്റവും അധികം സഹായിക്കുന്ന ആരാധന കൂടിയാണ് നോമ്പ്. കാരണം നോമ്പിൽ നാം എന്തെങ്കിലും ചെയ്യുകയല്ല, ചെയ്യാവുന്നത് പലതും ത്യജിക്കുകയാണ്. ഒരു കാര്യം ചെയ്യുവാൻ വേണ്ടതിലധികം മനശക്തി വേണം ചെയ്യാവുന്ന ഒരു കാര്യം വേണ്ടെന്ന് വയ്ക്കുവാൻ. ഇത്തരത്തിൽ മനക്കരുത്തും നിശ്ചയദാർഢ്യവും മനസ്സിൽ നിന്ന് ഉയർന്നു വരികയും ശരീരത്തെ അതിനുവേണ്ടി പാകപ്പെടുത്തുകയും ചെയ്യുവാൻ കഴിഞ്ഞാൽ അത് റമദാനിനെ നൂറു ശതമാനവും ഉപയോഗപ്പെടുത്തുവാൻ വേണ്ട ഒരുക്കവും പരിശീലനവും ആകും. അതുകൊണ്ടാണ് നബി തങ്ങൾ ശഅ്ബാനിൽ ഇത്രമേൽ സുന്നത്ത് നോമ്പുകൾ അനുഷ്ഠിച്ചിരുന്നത്.
റമളാനിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ വേളയാണ് എന്ന് പറയുമ്പോൾ അതിൽ പ്രധാനപ്പെട്ടതാണ് നോമ്പ് എന്നു മാത്രമേ നാം പറഞ്ഞതിനർത്ഥമുള്ളൂ. അതേ സമയം റമളാനിന്റെ കർമ്മങ്ങൾ തന്നെയായ ദാനധർമ്മങ്ങൾ, അച്ചടക്കമുള്ള ജീവിതം, ഖുർആൻ പാരായണം, ജീവിത ചിട്ടകൾ, തുടങ്ങിയവയും ക്രമപ്പെടുത്തിയും ചിട്ടപ്പെടുത്തിയും ജീവിതത്തിൽ വളർത്തിയെടുക്കേണ്ടതുണ്ട്. അതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് നിസ്കാരം ആണ്. നിസ്കാരം സത്യവിശ്വാസിയുടെ ജീവിതത്തെ മുച്ചൂടും സ്വാധീനിക്കുന്ന ഒരു ആരാധനയാണ്. അഞ്ചു നേരങ്ങളിൽ ആദ്യ സമയത്തിൽ തന്നെ വൃത്തിയോടെയും ഭംഗിയോടെയും നിസ്കരിക്കുവാൻ ഒരാൾ തന്റെ ജീവിതത്തെ പരിശീലിപ്പിച്ചാൽ അതു തന്നെ മതി അവന്റെ ജീവിതം ഇസ്ലാമിക വൽക്കരിക്കുവാൻ ആയതിനാൽ ശഅ്ബാനിൽ കൃത്യമായ സമയത്ത് ജാഗ്രതയോടെ നിസ്കാരവും ജമാഅത്തുകളും പതിവാക്കിയാണ് ഒരുക്കങ്ങൾ തുടങ്ങേണ്ടത്. പിന്നീട് ജീവിതത്തിൽ എന്നും ചെയ്യാനുള്ള കുറച്ചു കർമ്മങ്ങൾ നിറച്ചു തുടങ്ങണം. അതിന് ഏറ്റവും പറ്റിയ ഒന്നാണ് ഖുർആൻ പാരായണം. എല്ലാ നിസ്കാരങ്ങളുടെയും ശേഷം നിശ്ചിത ഭാഗം ഖുർആൻ ഓതുന്ന ശീലം ഉണ്ടാക്കിയെടുക്കുകയാണ് എങ്കിൽ നമ്മുടെ റമദാനിനെ ഖുർആനിനു വേണ്ടി സമർപ്പിക്കാൻ അനായാസം കഴിയും. ദിക്റുകൾ, ദുആകൾ ദാന ധർമ്മങ്ങൾ തുടങ്ങിയവ പിന്നീട് ജീവിതത്തിൽ ആവശ്യത്തിന് നിറക്കണം. അതോടെ ജീവിതത്തിൽ ആത്മീയതയുടെ നിറവ് അനുഭവപ്പെട്ടുതുടങ്ങും. അങ്ങനെ റമദാനിൽ എത്തുമ്പോൾ അത് വലിയ ആത്മീയ അനുഭൂതിയായി മാറും.
ഇതുവരെ പറഞ്ഞത് ഈ മാസത്തിന്റെ പ്രത്യേകതകളാണ്. ഇനി ഈ മാസത്തിനുള്ളിലെ പ്രത്യേക കാര്യങ്ങൾ പറയാം. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബറാഅത്ത് രാവ്. ശഅ്ബാൻ പതിനഞ്ചിന്റെ രാവാണ് അത്. അതിനെക്കുറിച്ച് നബി(സ)യുടെ ഹദീസ് ഇങ്ങനെയാണ്: മുആദ് ബ്ന്‍ ജബല്‍ (റ) വില്‍ നിന്നും നിവേദനം: റസൂല്‍(സ) പറഞ്ഞു: ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ അല്ലാഹു തന്‍റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തര്‍ക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികള്‍ക്കും അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും. [ത്വബറാനി]. ഈ ഹദീസ് സ്വഹീഹാണ്. വ്യത്യസ്ഥ പരമ്പരകളിലൂടെ മുആദ് ബ്ന്‍ ജബല്‍(റ), അബൂ സഅ്ലബ(റ), അബ്ദല്ലാഹ് ബ്ന്‍ അംറുബ്നുല്‍ ആസ്വ്(റ), അബൂ മൂസ അല്‍ അശ്അരി(റ), അബൂഹുറൈറ(റ), അബൂ ബക്കര്‍ സ്വിദ്ദീഖ് (റ), ഔഫ് ബ്ന്‍ മാലിക്ക്(റ), ആഇശ(റ) തുടങ്ങിയ ഒരു പറ്റം സ്വഹാബിമാരില്‍ നിന്നും ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
പിന്നെ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉള്ളത് ഈ രാവ് പുലരുന്ന പകലിൽ സുന്നത്തായ നോമ്പ് അനുഷ്ടിക്കുന്നതിനെ കുറിച്ചാണ്. പ്രത്യേകതയുള്ള രാവുകൾ പുലരുന്ന പകലുകളിൽ നോമ്പ് സുന്നത്താണ് എന്നത് പണ്ടുകാലം മുതലേ സമുദായത്തിനുള്ളിൽ നടന്നുവരുന്നതാണ്. ശ്രേഷ്ഠമായ തലമുറകളിൽ വരെ ഇതു ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ ചില ഹദീസുകളും വന്നിട്ടുണ്ട്. ശഅ്ബാന്‍ പതിനഞ്ചായാല്‍ അതിന്‍റെ രാവ് നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും, അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക എന്നതാണ് ആ ഹദീസ്. ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ ഹദീസ് പ്രാമാണികമല്ലെന്ന് ചിലരും അതല്ലെങ്കിൽ തന്നെയും ശ്രേഷ്ഠതയുടെ ഉള്ളടക്കമായതിനാൽ അതനുസരിച്ച് പ്രവർത്തിക്കാം എന്ന് മറ്റു ചിലരും പറയുന്നു.
ഏതായാലും ഈ മാസത്തിൽ അധികവും സുന്നത്ത് നോമ്പനുഷ്ഠിക്കാം, എല്ലാ അറബി മാസത്തിലും 13, 14, 15 ദിവസങ്ങൾ പൊതുവെ നോമ്പെടുക്കൽ സുന്നത്താണ്, ഒന്നിടവിട്ട് നോമ്പെടുക്കുന്ന ദാവൂദ് നബിയുടെ നോമ്പാണ് ഏറ്റവും ശ്രേഷ്ടം, ബറാഅത്ത് രാവിന്റെ പകൽ നോമ്പ് സുന്നത്താണ് ഇങ്ങനെ നാലു ന്യായങ്ങൾ ഒന്നിച്ചു വരുന്നു എന്നതിനാൽ ഈ ദിനത്തിൽ നോമ്പെടുക്കുന്നത് അത്യുത്തമമാണ്. ചുരുക്കത്തിൽ, നമ്മുടെ ജീവിത താളങ്ങളെ റമളാൻ വൽക്കരിക്കാൻ പഠിക്കുകയും പരിശീലിക്കുകയുമാണ് വേണ്ടത്. അതിനുള്ള വേളയാണ് ശഅ്ബാന്‍.
--
ശഅ്ബാൻ ചിന്തകൾ
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso