മിന്നുന്നത് പൊന്നാണ്
30-05-2023
Web Design
15 Comments
അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു: ഭയവും ആശയും ജനിപ്പിച്ച് കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍പിണര്‍ കാണിച്ചുതരുന്നത് അവനത്രെ. (ഖുർആന്‍:13: 12) ഇവിടെ മിന്നൽ പിണർ ഭയം ജനിപ്പിക്കുന്നു എന്നത് നമുക്ക് മനസ്സിലാക്കാവുന്നതാണ്. അന്തരീക്ഷത്തിൽ സംഭവിക്കുന്ന പ്രതിഭാസമായ മിന്നൽ അഥവാ ഇടിമിന്നൽ പലപ്പോഴും ദുരന്തങ്ങൾ ഉണ്ടാക്കാറുണ്ട്. നമ്മുടെ കേരളത്തില്‍ ഇടിമിന്നല്‍ കൊണ്ടുള്ള ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ് എന്നും ഇന്ത്യയില്‍ ഇടിമിന്നലേറ്റ് ഏറ്റവും അധികം മരണവും വസ്തുവകകള്‍ക്ക് നാശവും സംഭവിക്കുന്ന സംസ്ഥാനം കേരളമാണെന്നുമെല്ലാം പഠന റിപ്പോര്‍ട്ട് ഉള്ള നിലക്ക് പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ ഇടിമിന്നല്‍ എന്ന് കേള്‍ക്കുമ്പോള്‍ പൊതുവെ ജനങ്ങൾക്ക് ഭീതിയും ഭയവുമുണ്ട്. എന്നാൽ മിന്നൽപ്പിണർ ആശ ജനിപ്പിക്കുന്നു, അത് കൊണ്ട് മനുഷ്യർക്ക് ചില പ്രയോജനങ്ങൾ ഉണ്ട് എന്ന് ഈ ഖുർആൻ സൂക്തം സൂചിപ്പിക്കുന്നതിന്റെ അർഥം എന്താണ് എന്നത് കാര്യമായി ആരും ചിന്തിക്കുന്നില്ല. ശരിക്കും അല്ലാഹു സൂചിപ്പിക്കുന്ന പ്രയോജനം എന്തായിരിക്കും എന്നതിലേക്ക് പരിപൂർണ്ണമായി നമുക്ക് എത്തിച്ചേരുവാൻ കഴിയില്ല. അതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്നാമതായി നമ്മുടെ ഗ്രാഹ്യശേഷി അത്രക്ക് വളർന്നിട്ടുണ്ടാവില്ല. അതു വളരുവാൻ വേണ്ട ഭൗതിക ശാസ്ത്രത്തിന്റെ നിഗമനങ്ങൾ പൂർണ്ണ വളർച്ചയിലെത്തിയിട്ടുണ്ടാവില്ല. രണ്ടാമതായി, ഖുർആനിൽ പറയുന്ന എല്ലാ സൂചനകളും കാലത്തോടൊപ്പം വളരുകയാണ് ചെയ്യുന്നത്. കാരണം വിശുദ്ധ ഖുർആൻ ഒരു തലമുറക്കോ കാലത്തിനോ മാത്രം വെളിച്ചം കാണിക്കേണ്ട ഗ്രന്ഥമല്ല. അത് ഖിയാമത്ത് നാള് വരെ മനുഷ്യനെ നയിക്കേണ്ട ഗ്രന്ഥമാണ്. അതിനാൽ അതിലെ സൂചനകൾ കാലത്തിന്റെ പുരോഗതിക്കനുസരിച്ചാണ് അനാവരണം ചെയ്യപ്പെടുക. നബി(സ)യുടെ കാലത്തില്ലാത്ത പല സത്യങ്ങളും പിൽക്കാലത്ത് പുലർന്നത് ഇതിന് ഉദാഹരണമാണ്.
ഇടിയും മിന്നലും എങ്ങനെയാണ് ആശയും പ്രത്യാശയും പകരുന്നത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അല്ലാഹു അങ്ങനെ സൂചിപ്പിച്ച നിലക്ക് അതുണ്ടാകും എന്നുറപ്പാണ്. അത് നമ്മുടെ കാലത്തിന് വേണ്ട അളവിലെങ്കിലും നമുക്ക് മനസ്സിലാക്കാൻ കഴിയും എന്നതും ഉറപ്പാണ്. അരുപക്ഷെ, വിശ്വാസികൾ പോലും ചിന്തിക്കുന്നില്ല. ഇടിയും മിന്നലും പ്രകൃതിയുടെ ഒരു പ്രതിഭാസം മാത്രമാണെന്നാണ് അധികം ആളുകളും വിചാരിച്ചിട്ടുള്ളത്. ഞൊടിയിടയിൽ മിന്നിമറയുന്നതോടെ ചിന്താശീലമുള്ളവരുടെ മനസ്സുകളിൽ പോലും അതിനെ കുറിച്ചുള്ള ചിന്തയും മങ്ങുന്നു. എന്നാൽ ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തില്‍ വിശുദ്ധ ഖുർആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും ചിലത് മനസ്സിലാക്കാനുണ്ട്. അതിന്റെ പശ്ചാതലത്തിൽ ഭൗതിക ശാസ്ത്രത്തിന്റെ അരികു ചേർന്ന് ചിലത് അന്വേഷിക്കാനുണ്ട്. അത് അവന് തന്റെ റബ്ബിലേക്ക് ചേർന്നു നിൽക്കാനുള്ള പ്രചോദനമാണ് എന്നതോടൊപ്പം വിശുദ്ധ ഖുർആനിന്റെയും തിരു സുന്നത്തിന്റെയും അമാനുഷികത ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാനുള്ള ഒരു വഴി കൂടെ അവൻ മുമ്പിൽ തുറക്കപ്പെടുകയും ചെയ്യും.
ഇതു മനസ്സിലാക്കുവാൻ ആദ്യം എങ്ങനെയാണ് ഇടിയും മിന്നലും ഉണ്ടാകുന്നത് എന്നതിനെ പറ്റിയുള്ള ശാസ്ത്രത്തിന്റെ നിഗമനം മനസ്സിലാക്കണം. അതനുസരിച്ച്
ഭൗമോപരിതലത്തിനു മുകളിൽ ഏകദേശം ഒന്നു മുതൽ പതിനാല് കി.മീ വരെ ഉയരത്തിൽ മേഘങ്ങൾ പാളികളായി കൂടിക്കിടക്കുകയാണ്. ഈ മേഘങ്ങളിൽ വിവിധങ്ങളായ പദാർത്ഥങ്ങൾ ഉണ്ടായിരിക്കും. ഇതിലേക്ക് കാറ്റ് കടന്നുവരുന്നു. ഇങ്ങനെ കാറ്റ് കടന്നുവരുന്നതും അവ മേഘ പാളികളെ ചലിപ്പിക്കുന്നതും വിശുദ്ധ ഖുർആൻ സൂചിപ്പിക്കുന്നുണ്ട്. ഈ കാറ്റിൽ മേഘപാളികൾ താഴേക്കും മുകളിലേക്കും ചലിച്ചു കൊണ്ടിരിക്കും. ഈ ചലനത്തെ തുടർന്ന് ചെറിയ കണികകൾക്ക് നെഗറ്റീവ് ചാർജ്ജും വലിയ കണികകൾക്ക് പോസിറ്റീവ്ചാർജും കൈവരും. വായുപ്രവാഹവും ഗുരുത്വാകർഷണഫലവും കൂടി ചേരുമ്പോൾ അവിടെ ഒരുതരം സമ്മർദ്ദം ഉളവാകും. ഇപ്രകാരം മേഘത്തിന്റെ കീഴ്ത്തട്ടിലും മേൽത്തട്ടിലും മേഘത്തിന്റെ കീഴ്ത്തട്ടിലും ഭൗമോപരിതലത്തിലും വലിയ വൈദ്യുത വോൾട്ടേജ് ഉണ്ടാവുന്നു. വളരെ ഉയർന്ന ഈ വോൾട്ടേജിൽ (മേഘത്തിന്റെ അളവനുസരിച്ച് ഏകദേശം 10 കോടി മുതൽ 100കോടി വരെ) വായുവിന്റെ ഇൻസുലേഷൻ നഷ്ടപ്പെട്ട് ചാർജ് അങ്ങോട്ടുമിങ്ങോട്ടും അതിവേഗത്തിൽ പ്രവഹിക്കുന്നു. അപ്പോഴുണ്ടാവുന്ന വൈദ്യുത സ്പാർക്കിംഗാണ് മിന്നലായി നമുക്ക് അനുഭവപ്പെടുന്നത്.
ചുരുക്കത്തിൽ മിന്നൽ മേഘങ്ങളിൽ നടക്കുന്ന വിപരീത വൈദ്യുതചാർജുകളുടെ പ്രവാഹമാണ് ഇടിമിന്നലിനുകാരണം. ഇപ്രകാരമുള്ള വൈദ്യുതപ്രവാഹം ഇടയിലുള്ള വായുവിനെ 20,000ഡിഗ്രി വരെ ചൂടാക്കുന്നു. ഇത് ചുറ്റുമുള്ള വായുവിനെ ഒരു ഷോക് വേവ് ഉണ്ടാക്കിക്കൊണ്ട് ശാബ്ദാതിവേഗത്തിലുള്ള തരംഗങ്ങൾ ഉണ്ടാകാനും ഇവ അല്പദൂരത്തെ സഞ്ചാരത്തിനുശേഷം മർദ്ദം കുറഞ്ഞ് അതിഭയങ്കരശബ്ദത്തോടുകൂടിയുള്ള ശബ്ദതരംഗങ്ങളായി മാറുകയും ചെയ്യുന്നു. ശബ്ദവും ജ്വാലയും ഒരുമിച്ചുതന്നേയാണ് ഉണ്ടാവുന്നതെങ്കിലും ജ്വാല പ്രകാശപ്രവേഗത്തിലും(അഥവാ സെക്കന്റിൽ 3ലക്ഷം കി.മീ.) ശബ്ദം ശബ്ദവേഗത്തിലും (സെക്കൻഡിൽ 340 മീറ്റർ) സഞ്ചരിക്കുന്നതിനാലാണ് മിന്നൽ കണ്ടതിനുശേഷം മാത്രം നാം ശബ്ദം കേൾക്കുന്നത്. രണ്ടും ഏകദേശം ഒരേ സമയത്തുതന്നെ അനുഭവപ്പെടുകയും ചെയ്യാം. അപ്പോൾ മിന്നലിൽ പ്രസരിക്കുന്ന വോൾട്ടേജും ശബ്ദവും അതി ശക്തമായിരിക്കും. അപ്പോഴാണ് ഇടി മിന്നൽ ജീവവസ്തുക്കളിൽ ഏശുന്നതും അപകട-ദുരന്തങ്ങൾ ഉണ്ടാകുന്നതും. അന്തരീക്ഷവായുവിൽ വൈദ്യുത ചാലകങ്ങൾ ഉള്ളതിനാൽ അയണമണ്ഡലത്തിൽ നിന്നും പോസിറ്റിവ് ചാർജ് ചോർന്ന് ഭൂമിയിലെത്തുന്നു. ഈ ചോർച്ച സന്തുലനാവസ്ഥയിലുള്ള വോൾട്ടേജിനുകുറവു വരുത്തുന്നു. ഈ കുറവു പരിഹരിക്കാൻ ഇടിമിന്നൽ സഹായിക്കുന്നു. നമ്മൾ അനുഭവിക്കുന്നതിലും എത്രയോ അധികം ഇടിമിന്നലുകൾ ഓരോ സെക്കന്റിലും ഉണ്ടാവുന്നുണ്ട് എന്നാണ്. എന്നാൽ ഇവയെല്ലാം അതി തീവ്രമോ ഭയങ്കരമോ ആയ ചാർജ് ഉളവാക്കുന്നവയല്ല. കരയിലും കടലിലുമൊക്കെ മിന്നലുകൾ ഉണ്ടാകുന്നു. എന്നാൽ, ഭൂമിയിലേക്കിറങ്ങിവന്ന് നാശംവിതക്കുന്ന ഇടിമിന്നലുകൾ കുറവാണ്.
ഈ വിപരീത വൈദ്യുത പ്രവാഹം കണ്ടെത്തിയത് 1975 ൽ സഹോദരങ്ങളായ മൈക്ക്, ഷിൻ എന്നിവരും അവരുടെ സഹോദരി മേരിയുമാണ്. കാലിഫോർണിയയിലെ മോരാറോക്ക് എന്ന ഒരു വൻ ഗ്രാനൈറ്റ് കുന്ന് കയറുകയായിരുന്നു അവർ മൂന്നുപേരും. അതിനിടെ സഹോദരൻമാർ രണ്ടാളുടെയും മുടി പൊങ്ങിവരുന്നത് മേരി കണ്ടു. അന്വേഷണ തൃഷ്ണയുണ്ടായിരുന്ന മേരി അതിന്റെ ഫോട്ടോയെടുത്തു. അടുത്ത നിമിഷം തന്നെ മൂന്നു പേർക്കും മിന്നലേറ്റു. പൊള്ളലേറ്റെങ്കിലും മൂന്നു പേരുടെയും ജീവൻ രക്ഷപ്പെട്ടു. മേഘത്തിൽ രൂപപ്പെട്ട ചാർജിന് വിപരീതമായ ചാർജ് അവരുടെ ശരീരത്തിൽ സംഭരിക്കപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ മുടി ഉയർന്നു നിന്നത് എന്നു വ്യക്തം. വായുവിന്റെ താപനില അത്യധികമായി മിന്നൽ ഉയർത്തുമെന്ന് മനസ്സിലാക്കിയല്ലോ. ഉയർന്ന ചൂടുകാരണം വായു അത്യധികമായി വികസിച്ച് അതിവേഗം ചലിക്കുന്നതിനാലാണിത്. അതിന്റെ അലയാണ് ഇടിനാദം. മിന്നലുണ്ടാകുന്ന സ്ഥലത്തെ വായുവിന്റെ സാന്ദ്രത പെട്ടെന്ന് നന്നേ കുറയുന്നു. ഇവിടേക്ക് സമീപപ്രദേശങ്ങളിൽനിന്ന് വായു അത്യധികം വേഗത്തിൽ ഇടിച്ചുകയറുമ്പോഴുണ്ടാകുന്ന അലകളും ഇടിമുഴക്കം സൃഷ്ടിക്കുന്നു. ശരാശരി 200 കിലോഗ്രാം ടി.എൻ.ടിയുടെ സ്ഫോടനത്തിന് സമാനമായ ആഘാതം വായുവിന്റെ ഈ കൂട്ടിയിടി സൃഷ്ടിക്കുന്നു എന്നാണ്. ഇതാണ് ഇടിശബ്ദം നമ്മെ ഭയപ്പെടുത്തുമാറ് ഉച്ചത്തിലാവാൻ കാരണം.
ഇനിയാണ് നാം ഇടിയും മിന്നലും പകരുന്ന ആശ കണ്ടെത്തേണ്ടത്. അത് ഇടിമിന്നൽ അന്തരീക്ഷവായുവിനെ അയണീകരിക്കുകയും നൈട്രജൻ ഓക്സൈഡ്, ഓസോൺ എന്നീ രാസവസ്തുക്കൾ ഉല്പാദിപ്പിക്കപ്പെടുവാൻ കാരണമാകുകയും ചെയ്യുന്നു എന്നതാണ്. ഒന്നുകൂടി പറഞ്ഞാൽ, അന്തരീക്ഷത്തിലെ നൈട്രജനെ സസ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ പാകത്തിന് നൈേട്രറ്റുകളായി പരിവർത്തിപ്പിക്കുന്നതിൽ മിന്നലിന് വലിയ പങ്കുണ്ട് എന്നു ചുരുക്കം. ഇവിടെ നിന്നാണ് നാം ഇടിയും മിന്നലും പ്രദാനം ചെയ്യുന്ന പ്രയോജനത്തിലേക്ക് കടക്കുന്നത്. നൈട്രജൻ ജീവലോകത്തിന് ഏറ്റവും അധികം ആവശ്യമുള്ള ഒന്നുമാണ്. അന്തരീക്ഷത്തിൽ ഏറ്റവും അധികം അടങ്ങിയിരിക്കുന്ന ഘടകമാണ് നൈട്രജൻ. (വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ 78.084%-വും, ഭാരത്തിന്റെ അടിസ്ഥാനത്തിൽ 75.5%-വും). മനുഷ്യശരീരത്തില്‍ 1/3 ശതമാനവും നൈട്രജനാണ്. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും അത്യാവശ്യമാണ് നൈട്രജന്‍. സസ്യങ്ങളില്‍നിന്നാണ് മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും നൈട്രജന്‍ ലഭിക്കുന്നത്. ഈ നൈട്രജന്‍ പകുതിയിലധികവും ഇടിമിന്നല്‍ മൂലമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. സസ്യങ്ങള്‍ നേരിട്ട് നൈട്രജന്‍ സ്വീകരിക്കുകയല്ല ചെയ്യുന്നത്. നൈട്രജന്‍ ആറ്റങ്ങളെ തമ്മില്‍ വിഘടിപ്പിക്കണമെങ്കില്‍ വളരെയധികം ഊര്‍ജം ആവശ്യമാണ്. സസ്യങ്ങളെ സംബന്ധിച്ചിടത്തോളം അത് സാധ്യമല്ല. സസ്യങ്ങള്‍ക്ക് നൈട്രജന്‍ ലഭ്യമല്ലെങ്കില്‍ മനുഷ്യനും അത് ലഭിക്കില്ല. പക്ഷേ, പ്രകൃതിയിലെ നൈട്രജനെ സസ്യങ്ങള്‍ക്ക് ഉപകാരപ്പെടും വിധം എങ്ങനെ പരിവര്‍ത്തനം ചെയ്യും? ഈ പ്രശ്നത്തിന് ഇടിമിന്നിലിനെയാണ് അല്ലാഹു പരിഹാരമായി നിര്‍ണയിച്ചത്. ഇടിമിന്നല്‍ മുഖേന മാറ്റപ്പെടുന്ന നൈട്രേറ്റ് മഴയില്‍ കലര്‍ന്ന് ഭൂമിയില്‍ പതിക്കുന്നു. അതാകട്ടെ സസ്യങ്ങള്‍ക്ക് ആവശ്യമായ പോഷണമൊരുക്കുന്നു.
ഈ വിഷയത്തിൽ പഠനം പൂർത്തിയായിട്ടില്ല. ഒട്ടേറെ നിഗൂഢ തകളെ കുറിച്ച് ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ട്. അവയിൽ ഒന്നാണ് വിശുദ്ധ ഖുര്‍ആന്‍ സൂറത്തുന്നൂർ 44-ാം വചനത്തില്‍ ആലിപ്പഴത്തെ പരാമര്‍ശിച്ച കൂട്ടത്തില്‍ മിന്നല്‍പിണരുകളെയു എടുത്തുപറയുകയുണ്ടായി എന്നത്. ഇവ രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എന്നത്. അത് തെളിയുന്ന പക്ഷം മറ്റൊരു കൗതുക ലോകം കൂടി നമുക്കു മുമ്പിൽ അനാവരണം ചെയ്യപ്പെടും.
ലോകത്തെവിടെയും മനുഷ്യന്റെ കൂടപ്പിറപ്പായി ഇത്തരം പ്രപഞ്ചപ്പൊരുളുകളറിയാനുള്ള കൗതുകമുണ്ടായിരുന്നു. അതുതന്നെയാണ് ശാസ്ത്രാന്വേഷണമായും ശാസ്ത്രവിജ്ഞാനമായും പരിണമിച്ചത്. സ്രഷ്ടാവിലേക്കുള്ള പാത ലളിതമാക്കാന്‍ അത് മനുഷ്യനെ സഹായിച്ചു. ദൈവം രചിച്ച മറ്റൊരു പുസ്തകം മാത്രമാണ് പ്രകൃതി; എല്ലാ സത്യത്തിന്റെയും രചയിതാവ് ദൈവം തന്നെയാകുന്നു എന്ന് ഗലീലിയോ(1564-1642) പറയുകയുണ്ടായി. ആകാശങ്ങള്‍ ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കുന്നു എന്നാണ് ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ജോഹന്നസ് കെപ്പര്‍(1511-1630) പ്രസ്താവിച്ചത്. ഏകദൈവമാണ് ലോകം സൃഷ്ടിച്ചത്; അതുകൊണ്ട് മുഴുവന്‍ പ്രകൃതിയെയും ഒരു ഏകകമായിവേണം വ്യാഖ്യാനിക്കാന എന്നായിരുന്നു മൈക്കള്‍ ഫാരഡെയുടെ (1791-1867) അഭിപ്രായം. ലൂയി പാസ്ചര്‍ (1822-1895) പറഞ്ഞു. കുറഞ്ഞ ശാസ്ത്രം നിങ്ങളെ ദൈവത്തില്‍നിന്ന് അകറ്റുന്നു. അധികം ശാസ്ത്രം നിങ്ങളെ ദൈവത്തിലെത്തിക്കുന്നു. സൃഷ്ടി മാത്രമാണ് ശാസ്ത്രീയമായ ഏക വ്യാഖ്യാനം എന്ന ന്യൂട്ടന്റെ (1642-1727) പ്രഖ്യാപനം അദ്ദേഹത്തിന്റെ കാലശേഷം കൂടുതല്‍ പ്രസക്തിയാര്‍ജിക്കുന്നതും കാണാന്‍ സാധിക്കുന്നു. വിശ്വാസിയല്ലാത്തൊരു ശാസ്ത്രജ്ഞനെ തനിക്ക് വിഭാവനം ചെയ്യാന്‍ കഴിയില്ലെന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ (1879-1955) പറയുകയുണ്ടായത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso