Thoughts & Arts
Image

അല്ലാഹുവിന്റെ അടയാളങ്ങൾ

12-12-2023

Web Design

15 Comments

ടി എച്ച് ദാരിമി




രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാലും കുറഞ്ഞാലും അത് ഗുരുതമായ പ്രശ്നമുണ്ടാക്കും എന്ന് നമ്മുടെ തലമുറയോട് പ്രത്യേകം പറയേണ്ടതില്ല. സിരകളിലൂടെ സഞ്ചരിക്കുന്ന രക്തത്തിന് സമ്മർദ്ദം വേണം. അല്ലെങ്കിൽ ചംക്രമണം നടക്കില്ല. പക്ഷെ അതിന്റെ വേഗത കൂടിയാലും കുറഞ്ഞാലും അതു പ്രശ്നമുണ്ടാക്കും. ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കൂടിയാൽ മലബന്ധം, ഓക്കാനം, ഛർദ്ദി, വയറുവേദന, അനിയന്ത്രിത വിശപ്പ്, അമിത ദാഹം തുടങ്ങിയ കൊണ്ട് ഗതികെടും. കുറഞ്ഞാലോ പേശീവേദന മുതൽ വിറയലും ആർത്തീമിയയും വരെ ഉറപ്പ്. ശരീരത്തിലെ തൈറോയിഡ് ഹോർമോൺ കുറഞ്ഞാൽ അത് ഹൈപ്പോ തൈറോയിഡിസം. ഈ ഹോർമോൺ കൂടിയാലോ അത് ഹൈപ്പർ തൈറോയിഡിസം. രണ്ടും സങ്കീർണ്ണതയും അപകടവും നിറഞ്ഞതാണ്. ശരീരത്തിലെ സോഡിയത്തിന്റെ അളവ് ലിറ്ററിന് 135 മില്ലി എന്ന അനുപാതത്തിൽ നിന്ന് താഴേക്ക് പോന്നാൽ മാനസിക വിഭ്രാന്തി, ശ്രദ്ധക്കുറവ്, അപസ്മാരം തുടങ്ങിയ പലതും ഉണ്ടാകാം. സോഡിയം കൂടിപ്പോകുന്ന അവസ്ഥയാണ് ഹൈപ്പർനട്രീമിയ. ക്ഷീണം, ദാഹം, നിർജ്ജലീകരണം, പരവേശം, മയക്കം മുതലായവയാണ് അതിന്റെ ലക്ഷണങ്ങൾ. ശരീരത്തിൽ ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വേണ്ട ചെമ്പ് അല്ലെങ്കിൽ സെറം കോപ്പർ വേണ്ട പരിധിയേക്കാൾ കുറഞ്ഞാൽ ക്ഷീണം മുതൽ, അകാലനര, മരവിപ്പ്, പേശികളുടെ ബലഹീനത തുടങ്ങിയ താളഭംഗങ്ങൾ ഉണ്ടാകം. കൂടിയാലും തഥൈവ. രക്തത്തിൽ ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും കുറവുണ്ടാകുമ്പോൾ ഉണ്ടാകുന്ന രോ​ഗാവസ്ഥയാണ് അനീമിയ. ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറവായാലാണ് ഇത് ഉണ്ടാകുന്നത്. കാത്സ്യം, മഗ്നീഷ്യം, ബൈകാർബണേറ്റ്, ക്ലോറൈഡ് മുതലായവയെല്ലാം അങ്ങനെത്തന്നെ. ഇവയുടെ അനുവദനീയമായ അളവിൽ വരുന്ന ചെറിയ വ്യത്യാസങ്ങൾ പോലും നമ്മുടെ ശരീരത്തിനെ സാരമായി ബാധിക്കുന്നു. ദൈനംദിന ജീവിതത്തിൽ നാം ആശങ്കയോടെ അനുഭവിക്കുന്ന കാര്യങ്ങളാണിവയെല്ലാം. അതിനാൽ ശാസ്ത്രജ്ഞാനമില്ലാത്തവർ പോലും ഇതു സമ്മതിക്കും.



ഇവിടെ ഓരോന്നിലും ഒരു കൃത്യമായ അളവുണ്ട് എന്നതാണ് നമ്മെ അൽഭുതപ്പെടുത്തുന്ന കാര്യം. എന്തിനിത്ര ഗാഢമായ ശാസ്ത്ര ചിന്തകളിലേക്കൊക്കെ പോകണം, നമ്മുടെ തൊലിപ്പുറത്തെ ഓരോ രോമങ്ങളും ആ കണക്ക് പറയുന്നുണ്ടല്ലോ. കണ്ണാടിയെടുത്താൽ ആദ്യം കാണുന്ന താടിയും മീശയും നോക്കൂ ! , അവക്കുമുണ്ട് ഇത്തരം കണക്കുകൾ. താടിയും മീശയും പുരുഷൻമാർക്ക് മാത്രമേ ഉണ്ടാകുന്നുള്ളൂ, അവയാകട്ടെ രണ്ടും ഒരേ പോലെ വളരുന്നില്ല, വളരുന്നതാവട്ടെ മുഖം നിറച്ചും വളരുന്നില്ല. മാത്രമല്ല, ജനിക്കുമ്പോൾ തന്നെ ഉണ്ടാകുന്നില്ല. മീശ പിരിക്കാനുള്ള ഗൗരവം കൈവരുന്ന കൗമാരത്തിന്റെ അവസാ മേ മുളക്കുന്നുള്ളൂ. ഇത് താടിയുടെയും മീശയുടെയും മാത്രം ഏതാനും കാര്യങ്ങൾ. ശരീരത്തിലെ ഓരോ രോമത്തിനും ഇങ്ങനെ ഒരുപാട് കൗതുകങ്ങൾ പറയാനുണ്ട്. ഇവ ഓരോന്നും നമ്മോട് പറയുന്നത് അല്ലാഹുവിന്റെ സൃഷ്ടി വൈഭവം തന്നെയാണ്. അവൻ ഇങ്ങനെ തന്റെ സൃഷ്ടികളിൽ ഒരാളെയും ഏൽപ്പിക്കുകയോ സഹായത്തിനു കൂട്ടുകയോ ചെയ്യാതെ സ്വന്തമായി ഇത്ര കണിശമായി കാര്യങ്ങൾ നിവൃത്തി ചെയ്യുന്നത് അവനു മേനി നടിക്കാനും അഹങ്കരിക്കാനുമല്ല. മറിച്ച് അവന്റെ അടിമകളായ മനുഷ്യരെ അവനിലേക്ക് മാനസികമായി തിരിച്ചു വിടാനാണ്. അല്ലാഹു തന്റെ കലാമായ വിശുദ്ധ ഖുർആനിലൂടെ മനുഷ്യന്റെ ബുദ്ധിയെയും ചിന്തയെയും ഉണര്‍ത്താന്‍ അവന്റെ സ്വന്തം ശരീരത്തെ കുറിച്ചും അവന്റെ ചുറ്റുപാടുകളിലുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചും ചിന്തിക്കാനാവശ്യപ്പെടുന്നത് ഇതുകൊണ്ടാണ്.



ഇതെല്ലാമാണ് അവന്റെ കലാമായ വിശുദ്ധ ഖുർആനിന്റെ പ്രധാന പ്രമേയം. ഏകനായ അല്ലാഹുവിന്റെ ഏകത്വവും അധീശാധികാരവും തെളിയിക്കാൻ ആവശ്യമായ സൂക്തങ്ങളാണ് അതിന്റെ ഉള്ളടക്കം. ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക് അറബിയില്‍ ‘ആയത്ത്’എന്നാണ് ഉപയോഗിക്കുന്നത്. അതേ വാക്കുതന്നെയാണ് പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെയും മനുഷ്യനിലടക്കം അല്ലാഹു വെച്ച അൽഭുത സൂചനകളെയും കുറിച്ച് സൂചിപ്പിക്കാനും ഉപയോഗിക്കുന്നത്. ദൃഷ്ടാന്തം, അടയാളം എന്നെല്ലാമാണ് ‘ആയത്ത്’ എന്ന വാക്കിനര്‍ഥം. അഥവാ വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിനെ അറിയാനുള്ള ചൂണ്ടുപലകയാണെങ്കില്‍ അതേ റബ്ബിലേക്കുള്ള ചൂണ്ടുപലകകള്‍ തന്നെയാണ് നമുക്ക് ചുറ്റും കാണുന്ന മുഴുവന്‍ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും. പ്രപഞ്ചം പക്ഷേ ചലനാത്മകമാണ്. അതുകൊണ്ടുതന്നെ അത് സദാ വളരുകയും മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയും ചെയ്യുന്നു. ആയതുകൊണ്ടുതന്നെ പ്രപഞ്ചത്തിലെ എല്ലാ അത്ഭുതങ്ങളെ കുറിച്ചും അവയുടെ സാരാംശങ്ങളെ കുറിച്ചും പരിപൂർണ്ണമായി ഖുർആനിൽ പറയുക സാധ്യമല്ല. അതിനാൽ ഖുർആനിൽ അവയിലേക്കുള്ള സൂചനകളാണ് ഉള്ളത്. അതുകൊണ്ട് അത്തരത്തിലുള്ള ഒരു ശാസ്ത്രഗ്രന്ഥമല്ല വിശുദ്ധ ഖുര്‍ആന്‍. പകരം അതിനെ സൂചനാഗ്രന്ഥം എന്നു വിളിക്കാം.



ഈ സംവിധാനങ്ങളുടെ രഹസ്യം തേടി നാം യാത്രയാകുമ്പോൾ തീർച്ചയായും നാം എത്തിച്ചേരുക അന്യൂനനായ സൃഷ്ടാവിന്റെ സൃഷ്ടി മഹാത്മ്യത്തിലേക്കാണ്. സൃഷ്ടാവിനെ തിരിച്ചറിയുവാനുളള മാർഗ്ഗങ്ങളിൽ ഒന്നായി സൃഷ്ടാവ് തന്നെ ഉൾപ്പെടുത്തിയ ദൃഷ്ടാന്തമാണ് ഈ പ്രപഞ്ചത്തിൽ നിറഞ്ഞു കിടക്കുന്ന അൽഭുതങ്ങൾ. അല്ലാഹുവിന്റെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്ന അനേകായിരം ദൃഷ്ടാന്തങ്ങൾ പ്രപഞ്ചത്തിലുണ്ട്. പ്രപഞ്ചത്തിലെ അത്ഭുത ജീവിയായ മനുഷ്യ ശരീരത്തിൽ തന്നെ ചിന്തിക്കാൻ അനേകമുണ്ട്. അതിസങ്കീര്‍ണമാണ് മനുഷ്യ ശരീരഘടന. ഏകദേശം അറുനൂറ് കോടി സെല്ലുകളുള്ള ജീവിയാണ് മനുഷ്യന്‍. ഇന്ന് ഭൂമുഖത്തുള്ള ജനങ്ങളുടെയും മുൻ കഴിഞ്ഞവരുടെയുമെല്ലാം മുഖഛായ, വിരലടയാളം, കണ്ണിന്റെ ഉള്‍വശം തുടങ്ങിയവയെല്ലാം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഓരോന്നും വ്യത്യസ്തമാണ്. മനുഷ്യ ശരീരത്തിലെ അത്ഭുതങ്ങളെ കുറിച്ച് പഠനം നടത്തണമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവിധയിടങ്ങളിൽ പറയുന്നു: “ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ടുമനസ്സിലാക്കുന്നില്ലെന്നോ”. (അദ്ദാരിയാത്ത് : 20, 21). പ്രപഞ്ച ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒട്ടേറെ സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം. അതാവട്ടെ ഒരു സമയം ആധുനിക ശാസ്ത്രത്തിലെ സ്ഥിരപ്പെട്ട സത്യങ്ങളോട് വൈരുദ്ധ്യമായിത്തീരുന്നില്ല. പരസ്പരം യോജിച്ചു പോവുകയും ചെയ്യുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് മുതല്‍ ആകാശത്തെപ്പറ്റിയും ഭൂമിയെപ്പറ്റിയും പര്‍വതങ്ങളെപ്പറ്റിയും ഒട്ടകങ്ങളെപ്പറ്റിയും മഴയെപ്പറ്റിയും ഇടിയെപ്പറ്റിയും മിന്നലിനെ പ്പറ്റിയും എന്നുവേണ്ട മണ്ണിൽ നിന്ന് സസ്യലതാദികൾ മുളപൊട്ടുന്ന കാഴ്ച വരെ ഖുർആൻ മനുഷ്യന് ചൂണ്ടിക്കാണിച്ചു തരുന്നുണ്ട്. ഓരോന്നും ചൂണ്ടിക്കാണിച്ചു തന്ന് അല്ലാഹു മനുഷ്യനോട് ചിന്തിക്കാനാവശ്യപ്പെടുന്നു.



ഇറക്കപ്പെട്ടതാണ് ഇരുമ്പ് എന്നത്. ഇത് സാമാന്യബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. ഇതു പറയുമ്പോൾ അത് ഉൾക്കൊള്ളാൻ മാത്രമുള്ള മാനസിക വികാസം അറിവിന്റെ മേഖലയിൽ ആർക്കും ഉണ്ടായിരുന്നില്ല. എന്നാൽ ഇരുമ്പിന്റെ അയിര് ആകാശത്തുനിന്നുമാത്രം ഇറങ്ങുന്ന പ്രത്യേക വസ്തുക്കളില്‍ നിന്നാണ് രൂപപ്പെടുന്നതെന്ന് ശാസ്ത്രം പിന്നീട് കണ്ടെത്തുകയുണ്ടായി. സൂപ്പര്‍നോവ ഉല്‍ക്കകള്‍ പൊട്ടിത്തെറിച്ച് ഭൂമിയിലേക്ക് പതിക്കുന്ന കഠിനമായ ചൂടുള്ള പദാര്‍ത്ഥ കണികകള്‍ ഭൂമിയെ പിളര്‍ത്തി ഉള്ളിലെ ഖനികളിലേക്ക് എത്തിച്ചേരുകയും അവിടെ വെച്ച് സംയോജിച്ച് ഇരുമ്പ് രൂപപ്പെടുകയും ചെയ്യുന്നുവെന്നാണ് ഇക്കാര്യത്തിലെ ആധുനിക ശാസ്ത്രത്തിന്റെ വെളിപ്പെടുത്തല്‍.



ശാസ്ത്രസൂചനകള്‍കൊണ്ടും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ കൊണ്ടും ഖുര്‍ആൻ ലക്ഷ്യമാക്കുന്നത് എന്താണ് എന്നും അവയെക്കുറിച്ച് ഇത്രക്കും വിശദമായി സംസാരിക്കുന്നത് എന്തിനാണ് എന്നും ചോദിച്ചാൽ പ്രധാനമായും നാല് ലക്ഷ്യങ്ങള്‍ അതിനു പിന്നില്‍ കാണാവുന്നതാണ്. ഒന്നാമത്തേത് സ്രഷ്ടാവിനെ കണ്ടെത്താന്‍ മനുഷ്യനെ സഹായിക്കുക എന്നതാണ്. ഈ അനന്തവിശാലമായ പ്രപഞ്ചം വെറുതെ ഉണ്ടായിവന്നതല്ലെന്നും അതിന് പിന്നിലെല്ലാം കൃത്യമായ ആസൂത്രണവും ആലോചനയും ലക്ഷ്യനിര്‍ണയവും നടന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അതിന് പിന്നില്‍ ഒരു അസ്തിത്വം ഉണ്ടെന്നും അവ നിരന്തരം നമ്മെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുന്നു. രണ്ടാമത്തേത് ഖുര്‍ആനിന്റെ ദൈവികത സ്ഥാപിക്കുക എന്നതാണ്. ഈ വേദ ഗ്രന്ഥവുമായി കടന്നു വന്ന മുഹമ്മദ് നബി(സ) തന്റെ എന്തെങ്കിലും താല്പര്യത്തിന് വേണ്ടി സ്വന്തം ഇഷ്ടപ്രകാം എഴുതിയുണ്ടാക്കിയ ഒന്നല്ല ഖുര്‍ആന്‍ എന്ന് ബോധ്യമാക്കാന്‍ ഇവ പറയുന്നത്. ഖുര്‍ആന്‍ ഒരു മാനുഷിക സൃഷ്ടിയായിരുന്നുവെങ്കിൽ സ്വാഭാവികമായും അത് പ്രസിദ്ധീകരിച്ച കാലത്തെ അബന്ധ സങ്കല്‍പങ്ങള്‍ അതില്‍ തീര്‍ച്ചയായും കാണണമായിരുന്നു. പക്ഷെ, അങ്ങിനെയൊന്നു കണ്ടെത്താനായില്ല എന്നത് മാത്രമല്ല അതിലെ പരാമർശങ്ങളെല്ലാം നിരൂപിക്കാൻ ആവാത്ത പരമമായ സത്യങ്ങളാണ് എന്നും മനുഷ്യന് ബോധ്യമാകുന്നു. പ്രത്യക്ഷത്തിൽ മനുഷ്യന് അംഗീകരിക്കുവാൻ കഴിയാത്ത വല്ലതും വന്നാൽ തന്നെ അത് മനുഷ്യനെ കൊണ്ട് അംഗീകരിക്കുന്ന അനുഭവം കൂടി ഈ ഗ്രന്ഥത്തോട് ചേർന്ന് നിൽക്കുമ്പോൾ ഈ ഗ്രന്ഥം ദൈവീകമാണ് എന്ന് അംഗീകരിക്കാതിരിക്കുവാൻ ആർക്കും കഴിയാതെ വരും.



മൂന്നാമത്തേത് ഈ പ്രതിഭാസങ്ങൾ ഓരോന്നും മനുഷ്യന് നൽകുന്ന അനുഗ്രഹങ്ങളെ ഓർമ്മപ്പെടുത്തുവാനും അതുവഴി ആ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാൻ മനുഷ്യനെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ അനേകം കോടി അനുഗ്രഹങ്ങളെ കുറിച്ച് ഖുര്‍ആന്‍ അനുസ്മരിക്കുന്നുണ്ട്. അവയെല്ലാം നിങ്ങള്‍ ഏതേത് സാങ്കേതിക വിദ്യ ഉപയോഗിച്ചു തന്നെയായാലും നിങ്ങള്‍ക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുകയില്ലെന്നും ഖുര്‍ആന്‍ പറയുന്നു. ഭൂമി, ആകാശം, മഴ, കാറ്റ് , മിന്നല്‍, സസ്യങ്ങള്‍, ജീവജാലങ്ങള്‍, പര്‍വ്വതങ്ങള്‍, സമുദ്രങ്ങള്‍, അന്തരീക്ഷം എന്ന് തുടങ്ങി അനേകം മേഖലകളെ കുറിച്ച് കുറിച്ച് ചിന്തിക്കുവാന്‍ കൂടി ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അതിലൂടെ സൃഷ്ടാവായ അല്ലാഹുവിനെ സ്തുതിക്കുവാനും നന്ദിയുള്ളവരാവാനും വേണ്ടയാണ് ഇപ്രകാരം വിവരിക്കുന്നത്. പരലോക ചിന്തയെ ഉണര്‍ത്താന്‍ വേണ്ടി എന്നതാണ് നാലാമത്തേത്. ഇത്രയും കൃത്യമായി പ്രപഞ്ചത്തെയും അതിസൂഷ്മമായി മനുഷ്യനെയും മനുഷ്യന്റെ വിരലടയാളം പോലും കണിശമായും സൃഷ്ടിക്കുവാന്‍ അല്ലാഹുവിന് സാധിക്കുമെങ്കില്‍ എന്തു കൊണ്ട് മരിച്ചു മണ്‍മറഞ്ഞാലും ദൈവത്തിന് പുന:സൃഷ്ടി സാധ്യമാകില്ല? വറ്റി വരണ്ടുണങ്ങിയ ഭൂമിയില്‍ തെളിനീരിറങ്ങുന്നതോടെ മൃതമായി കിടക്കുന്ന ഭൂമി സജീവമാകുന്നതിനെ ഉദാഹരിച്ചു കൊണ്ട് ഖുര്‍ആന്‍ ചിന്തിക്കാന്‍ ആവശ്യപ്പെടുന്നത്, എന്തു കൊണ്ട് ദൈവത്തിന് പുന:സൃഷ്ടി സാധ്യമല്ലെന്നതാണ്. നിങ്ങളെ സൃഷ്ടിക്കുന്നതാണോ അതല്ല ഈ അണ്ഡകടാഹം സൃഷ്ടിക്കുന്നതാണോ കൂടുതല്‍ പ്രയാസം എന്ന ഖുര്‍ആനിന്റെ ചോദ്യം ഇവിടെയാണ് പ്രസക്തമാവുന്നത്.



മനുഷ്യരുടെ ശാശ്വത നന്മക്കും രക്ഷക്കും വേണ്ടി അവരുടെ സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ ആയത്തുകൾ മുഖേനെ ഉല്‍ബോധനം ചെയ്യുമ്പോള്‍ അത് സ്വീകരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ പിന്തിരിഞ്ഞു കളയുന്നവന് ഇരുലോകത്തും ലഭിക്കാനുള്ളത് നഷ്ടം മാത്രമാണ്. അല്ലാഹുവിന്റെ ആയത്തുകളിൽ വിശ്വസിക്കാതെ തിരിഞ്ഞുകളഞ്ഞവനും, വിശ്വസിക്കുന്നുവെന്ന് പറയുകയും എന്നാൽ അതിനെ കുറിച്ച് ഗ്രഹിക്കുകയോ ഉൾക്കൊള്ളുകയോ ചിന്തിക്കുകയോ ചെയ്യാതെ അശ്രദ്ധമായി ജീവിക്കുന്നവനും ഇതിൽപ്പെടും. അല്ലാഹു ഈ കാര്യം നിരവധി സൂക്തങ്ങളിലൂടെ താക്കീത് ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവരെ അക്രമി എന്നാണ് അല്ലാഹു വിളിക്കുന്നത്. അല്ലാഹു പറയുന്നു: തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട് അതില്‍ നിന്ന് തിരിഞ്ഞുകളയുകയും, തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് (ദുഷ്കര്‍മ്മങ്ങള്‍) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) നാം അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാരവും (അടപ്പ്‌) ഏര്‍പെടുത്തിയിരിക്കുന്നു. (അങ്ങനെയിരിക്കെ) നീ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്‍മാര്‍ഗം സ്വീകരിക്കുകയില്ല.(ഖു൪ആന്‍:18/57). മറ്റൊരിടത്ത് അവരെ ഇങ്ങനെ നിരൂപിക്കുന്നു: എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു. അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു. (ഖു൪ആന്‍:74/49-50). ഹദീസുകളിലും ഈ ഉദ്ബോധനം ഉള്ളടങ്ങിയിരിക്കുന്നു. അബ്ദില്ലാഹ് ഇബ്‌നു മസ്‌ഊദ്‌(റ) പറയുന്നു: നബി (സ) ഞങ്ങള്‍ക്ക്‌ ഒരു നേ൪വര വരച്ചു തന്നു. തുടര്‍ന്നു പറഞ്ഞു: “ഇതാണ്‌ അല്ലാഹുവിന്റെ മാര്‍ഗം.” പിന്നെ അതിന്റെ ഇടത്തും വലത്തും കുറെ വരകള്‍ വരച്ചു. എന്നിട്ടു പറഞ്ഞു:”ഇവയെല്ലാം വ്യത്യസ്‌ത വഴികളാണ്‌. ഓരോ വഴിയിലും അതിലേക്ക്‌ ക്ഷണിക്കുന്ന ഓരോ പിശാച്‌ ഉണ്ട്‌.” തുടര്‍ന്ന്‌ അവിടുന്ന് പാരായണം ചെയ്തു: ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. (ഖു൪ആന്‍:6/153).


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso