വഖഫ്: സമവായങ്ങളുടെ പരിധിയും പരിമിതിയും
13-12-2024
Web Design
15 Comments
ടി മുഹമ്മദ്
അന്ത്യ നാളിനോട് അടുക്കുംതോറും പൊതുമുതലുകൾ, പ്രത്യേക സംരക്ഷണം ആവശ്യപ്പെടുന്ന മുതലുകൾ, പരിശുദ്ധി കൽപ്പിക്കപ്പെടുന്ന മുതലുകൾ തുടങ്ങിയവയിലെല്ലാം ഉദാസീനത, കടുകാര്യസ്ഥത, വകുപ്പു മാറ്റൽ, തട്ടിയെടുക്കൽ തുടങ്ങിയവയെല്ലാം സംഭവിക്കും എന്നത് നബി തിരുമേനി പ്രസ്താവിച്ചിട്ടുള്ള കാര്യമാണ്. അന്ത്യനാളിന്റെ ചെറിയ ലക്ഷണങ്ങളുടെ കൂട്ടത്തിൽ ആണ് ഇത് എണ്ണപ്പെടുന്നത്. കേരളത്തിലും കേന്ദ്രത്തിലും ഒരേപോലെ, വ്യത്യസ്ത വിഷയങ്ങളെ ചുറ്റിപ്പറ്റി ആണെങ്കിലും, വഖഫ് ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്. അതിനാൽ വരും നാളുകളിൽ ഈ വിഷയത്തിലുള്ള ചർച്ചക്ക് തീ പിടിക്കും എന്നത് ഉറപ്പാണ്. അന്തി ചർച്ചകൾ എന്ന അപകടമാണ് ആ ചർച്ചകളിൽ ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത്. കാരണം അതിൽ വന്നിരിക്കുന്നവരെല്ലാം ഈ വിഷയത്തിൽ പ്രഗൽഭ്യമുള്ളവർ ആയിക്കൊള്ളണമെന്നില്ല. അതിൽ പലരും രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ആയ എന്തെങ്കിലും മേൽവിലാസത്തിന്റെ പേരിൽ മാത്രമായിരിക്കും ചർച്ചയിൽ വന്നിരിക്കുക. എന്നിട്ട് സ്വന്തം യുക്തിയും ബുദ്ധിയും എന്തുപറയുന്നു എന്നതിനനുസരിച്ച് ഒരു വിളിച്ചു പറയലായിരിക്കും നടത്തുക. അങ്ങനെ അലക്കുന്ന പ്രവണത എല്ലാ രംഗത്തും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയമടക്കമുള്ള രംഗങ്ങളിൽ അതൊക്കെ നമ്മുടെ അനുഭവമാണ്. പക്ഷേ അടിസ്ഥാനപരമായി മതബന്ധിയായ വിഷയങ്ങൾ ഇങ്ങനെ മേശപ്പുറത്തേക്ക് വരുന്നത് കാണുമ്പോൾ ശരിയായ ആദർശത്തിന്റെ വാക്താക്കൾ അത് എല്ലാവർക്കും മനസ്സിലാകുന്നത് പോലെ പറഞ്ഞു കൊടുക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വഖഫ് പോലെ പ്രത്യേക സൂക്ഷ്മ നിയമങ്ങൾ ഉൾക്കൊള്ളുന്ന വിഷയങ്ങളിൽ. അല്ലെങ്കിൽ അന്തി ചർച്ചക്കാർ പറഞ്ഞു കൂട്ടുന്ന വിഷയങ്ങൾ, പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ തുടങ്ങിയവയെല്ലാം മതത്തിന്റെ നിയമമായി തെറ്റിദ്ധരിക്കപ്പെടും. അതോടൊപ്പം ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള ഗ്രാഹ്യത പൊതു മുസ്ലിം സമൂഹത്തിന് തന്നെ വേണ്ടവിധത്തിൽ ഉണ്ടായിരിക്കില്ല. അതുകൊണ്ട് വഖഫ് എന്നത് നമ്മുടെ മതത്തിൻ്റെ ഒരു പ്രധാന വികാരവും വിശ്വാസവും എല്ലാമാണ് എന്നത് അവരെ പരിചയപ്പെടുത്തേണ്ടതുമുണ്ട്.
തടഞ്ഞു വെക്കുക, നീക്കിവെക്കുക, തീറെഴുതുക തുടങ്ങിയ അർഥങ്ങൾ വരുന്ന ഒരു അറബി പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് വഖഫ് എന്ന സാങ്കേതിക സംജ്ഞ. ഭൗതികമായ ഒരു വരുമാനവും പ്രതീക്ഷിക്കാതെ, അല്ലാഹുവിൻ്റെ പ്രീതി മാത്രം പ്രതീക്ഷിച്ചുകൊണ്ട്, ഒരു പുണ്യകാര്യത്തിനായി നിലയ്ക്കാത്ത പ്രതിഫലമായി നിൽക്കുന്നതിന്ന് വേണ്ടി ദാനം ചെയ്യുന്ന സ്വത്ത് എന്നാണ് വഖഫിൻ്റെ നിർവ്വചനം. ഹിജ്റ ഏഴാം വർഷം നടന്ന ഖൈബർ യുദ്ധം മുസ്ലിംകളുടെ ദാരിദ്രത്തിൻ്റെ മടക്കുകൾ നിവർത്തുവാനുള്ള ഒരു അവസരമായിരുന്നു. ചില സ്വഹാബിമാർ അങ്ങനെ തന്നെ അത് തുറന്നു പറഞ്ഞിട്ടുണ്ട്. ഖൈബർ യുദ്ധം കഴിയുന്നതുവരെ ഞങ്ങളുടെ വിശപ്പ് മാറിയിട്ടില്ല എന്ന്. അതിൽ പങ്കെടുത്ത എല്ലാവർക്കും യുദ്ധാർജിത മുതലിന്റെ പങ്കു കിട്ടി. കൂട്ടത്തിൽ ഉമർ(റ) വിനും കിട്ടിയിരുന്നു. കാർഷിക ഭൂമിയായിരുന്നു ഗനീമത്തായി കിട്ടിയത്. അദ്ദേഹം അത് എന്തു ചെയ്യണം എന്ന് ചോദിച്ചു കൊണ്ട് നബി തിരുമേനി(സ)യെ സമീപിച്ചു. അത് വെറുതെ നിലനിർത്തുവാൻ അദ്ദേഹത്തിന് താല്പര്യം ഇല്ല. അവരൊന്നും കാർഷിക താൽപ്പര്യമുള്ളവരായിരുന്നില്ല. തനിക്ക് ഖൈബറിൽ ഏറെ മൂല്യമുള്ള കുറച്ച് സ്‌ഥലം കിട്ടിയെന്നും അതെന്ത് ചെയ്യണമെന്നും ഉമർ(റ) ചോദിച്ചു. 'താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ വസ്‌തു നിലനിർത്തിക്കൊണ്ട് തന്നെ അതിനെ ധർമം ചെയ്യാമല്ലോ' എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. മുതൽ കൊണ്ടുള്ള പ്രയോജനവും ഉപകാരവും മുടങ്ങാതെ അതിനെ ഒരു പാരത്രിക പ്രതിഫലം ലഭിക്കുന്ന ധർമ്മമാക്കി മാറ്റുന്ന വിദ്യയാണ് നബി(സ) ഉപദേശിച്ചത്. അത് ഒറ്റ വാചകത്തിൽ പറഞ്ഞാൽ, അതിനെ വഖഫ് ചെയ്യുക എന്നതായിരുന്നു. തന്റെ ഭൂമി വഖഫ് ചെയ്യുന്നതായി പ്രഖ്യാപിച്ച അദ്ദേഹം തുടർന്നു പറഞ്ഞു: 'ഈ ഭൂമി വിൽക്കാനോ ദാനം ചെയ്യാനോ അനന്തരമായി നൽകാനോ പാടില്ല. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ദരിദ്രർ, കുടുംബ ബന്ധുക്കൾ, മോചനം ആഗ്രഹിക്കുന്ന അടിമകൾ, യോദ്ധാക്കൾ, യാത്രക്കാർ, അതിഥികൾ എന്നിവർക്ക് നൽകണം' (ബുഖാരി, മുസ്ലിം). ഇസ്ലാമിലെ ആദ്യത്തെ വഖഫ് ഇതായിരുന്നു എന്ന് പല പ്രമുഖ പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തിന്റെ വിവരണത്തിൽ തന്നെ അതിൻ്റെ കർമ്മ-ആത്മീയ ശാസ്ത്രങ്ങളെല്ലാം ഉള്ളടങ്ങിയിട്ടുണ്ട്.
മേൽപ്പറഞ്ഞ സംഭവത്തിൽ ഉമർ(റ)വോട് 'താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ' എന്ന് നബി(സ) പറഞ്ഞതിൽ നിന്ന് ഇത് ഐച്ഛികമായ ഒരു കർമ്മമാണ് എന്ന് വ്യക്തമാണ്. ഫർളല്ല, സുന്നത്ത് മാത്രമാണ് എന്ന് പറയുമ്പോൾ അതിന്റെ ഗൗരവം കുറയുകയല്ല, മറിച്ച് കൂടുകയാണ് ചെയ്യുന്നത്. ചെയ്യാം, ചെയ്യാതിരിക്കാം എന്നീ രണ്ടു അനുവാദങ്ങൾക്ക് മുൻപിൽ ഒരാൾ ഒരു കാര്യം ചെയ്യുവാൻ തീരുമാനിക്കുമ്പോൾ അത് അയാളുടെ മനസ്സിൻ്റെ നന്മയെയും ശക്തിയേയും കൂടി കുറിക്കുന്നുണ്ട്. മാത്രമല്ല അത്തരം സാഹചര്യത്തിൽ തീരുമാനിക്കുന്ന കാര്യത്തോട് ഒരു പ്രത്യേക വികാരം തന്നെ ഉണ്ടാകും. ഇതെല്ലാമാണ് സുന്നത്തുകൾക്ക് വലിയ പ്രതിഫലം നേടിത്തരുന്നത്. പരലോക വിചാരണയിൽ ഫർളുകളുടെ കുറവ് സുന്നത്തിൻ്റെ പ്രതിഫലം കൊണ്ട് നികത്തും എന്ന് നബി തിരുമേനി പറഞ്ഞിട്ടുണ്ട്. അത് സൂചിപ്പിക്കുന്നത് നിർബന്ധത്തോട് ഐച്ഛികത കിടപിടിക്കും എന്നാണ്. കർമശാസ്ത്രത്തിൽ എത്തുമ്പോൾ ഇതാണ് നിയ്യത്ത് എന്ന വഖഫിൻ്റെ നിർബന്ധ ഘടകത്തിലേക്ക് വഴി തുറക്കുന്നത്. മറ്റൊരു കാര്യം, തനിക്ക് ഈ ഭൂമി വേണ്ടാത്തത് കൊണ്ട് ഇത് ഇനി എന്തു ചെയ്യണം എന്ന് ആലോചിക്കുകയായിരുന്നില്ല ഉമർ(റ). അത് നബി(സ)യുടെ ഇത്തരത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. തൻ്റെ ആ സ്വത്ത് വിഹിതം ഒരേ സമയം ഉപകാരപ്രദമായി ഉപയോഗപ്പെടുത്തുവാനും നിലക്കാത്ത ഒരു ധർമ്മമായി മാറുവാനും എന്താണ് മാർഗം എന്നാണ് അദ്ദേഹം അന്വേഷിക്കുന്നത്. വഖഫിൻ്റെ പ്രധാന പ്രത്യേകത അതുതന്നെയാണ്. നിലക്കാത്ത ഒരു ധർമ്മമായി മാറുക എന്നത്. നിലക്കാത്ത ധർമ്മം സ്ഥാപിക്കുക എന്നത് നബി തിരുമേനി(സ) ഏറെ പ്രോത്സാഹിപ്പിച്ച കാര്യമാണ്. ഇക്കാര്യം തിരുനബി(സ) പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതാണ്. നബി(സ) പറഞ്ഞു: ‘മനുഷ്യന്റെ മരണത്തോടെ മൂന്ന് വഴികളിലൂടെ ഉള്ളതല്ലാത്ത പ്രവർത്തന ഫലങ്ങളെല്ലാം ഇല്ലാതെയാകും; സ്‌ഥായിയായ ധർമം, ഉപകാരപ്രദമായ അറിവ്, അവനു വേണ്ടി പ്രാർഥിക്കുന്ന സദ്‌വൃത്തനായ സന്താനം’ (മുസ്‌ലിം). നബി തങ്ങൾ പറയുന്ന ഈ മൂന്ന് കാര്യങ്ങൾക്കും മേൽപ്പറഞ്ഞ പ്രത്യേകതയുണ്ട്. അതായത് മരണത്തോടുകൂടി നിലയ്ക്കാത്തതാണ് ഈ മൂന്നു കാര്യങ്ങളും.
വസ്‌തു നിലനിർത്തി തന്നെ പ്രയോജനം നേടാവുന്ന വിധം ധനം അനുവദനീയമായ മാർഗത്തിൽ മാറ്റി വെക്കുന്നതാണ് വഖഫ് എന്നതിനാൽ ഇതിലെ നേട്ടങ്ങൾ ഗ്രഹിച്ച സ്വഹാബിമാരിൽ
സാമ്പത്തികശേഷിയുള്ള എല്ലാവരും വഖഫ് ചെയ്യുകയുണ്ടായി എന്ന് തുഹ്ഫ 6: 236ൽ പറയുന്നുണ്ട്. അൻസാറുകളായ എൺപത് പേർ വഖഫ് ചെയ്‌തിരുന്നതായി ഇമാം ശാഫിഈ(റ) രേഖപ്പെടുത്തുന്നു. മദീനയിൽ ശുദ്ധജല ദൗർലഭ്യം നേരിട്ടപ്പോൾ ഉസ്‌മാൻ (റ) മുപ്പത്തി അയ്യായിരം ദിർഹം ചെലവഴിച്ച് ബിഅ്ർ റൂമാ എന്ന കിണർ വാങ്ങി വഖഫ് ചെയ്‌തതും അബൂ ത്വൽഹ(റ) തൻ്റെ ബൈറുഹാ എന്ന തോട്ടം വഖഫ് ചെയ്തതുമെല്ലാം ചരിത്രത്തിൽ കാണാം. ഇപ്പോഴും വരുമാനവും ഗുണവും ലഭിച്ചുകൊണ്ടിരിക്കുന്നവയാണ് ഇവയിൽ ചിലത്. ശരിക്കും വഖഫിൻ്റെ എല്ലാ അർഥവും ആശയവും ഉൾക്കൊള്ളുന്ന ഒന്നാണ് നിലയ്ക്കാത്ത പ്രതിഫലം എന്ന അർത്ഥം. ഇതിലൂടെ തന്നെ നമുക്ക് വഖഫിൻ്റെ പ്രധാന നിയമങ്ങളിൽ എത്തിച്ചേരാം. നിലനിൽക്കുന്നതായിരിക്കണം വഖഫ് എന്നതിനാൽ വഖ്ഫ് സ്വത്ത് എപ്പോഴും നിലനിൽക്കുന്നതായിരിക്കേണ്ടതും അതിനാവശ്യമായ നിയമപരമായ സംരക്ഷണം ഉണ്ടായിരിക്കേണ്ടതും അനിവാര്യമാണ്. അതുകൊണ്ടുതന്നെ വഖഫിന്റെ ഉപാധികളിൽ പണ്ഡിതന്മാർ എണ്ണുന്ന പ്രധാനപ്പെട്ട ഒരു വിഷയമാണ്, വഖഫ് ചെയ്യുന്നത് സ്വയം നിലനിൽക്കുന്നതും അവശേഷിക്കുന്നതുമായ വസ്തുക്കൾ മാത്രമായിരിക്കണം എന്നത്. ഭൂമി, വീട്, കിണർ തുടങ്ങിയ വസ്തുക്കളെല്ലാം വഖഫ് ചെയ്യാം. കാരണം ഉപയോഗിക്കുന്നതോടെ അവയൊന്നും ഇല്ലാതെയാവുന്നില്ല. അതേസമയം കത്തിക്കാനുള്ള മെഴുകുതിരി, കഴിക്കാനുള്ള ഭക്ഷണം, കുടിക്കാനുള്ള പാനീയം തുടങ്ങിയവയൊന്നും വഖഫിന്റെ പരിധിയിൽ വരില്ല. കാരണം അവ ഉപയോഗിക്കുന്നതോടെ തന്നെ ഇല്ലാതെയായി തീരുന്നു. വസ്തു നിലനിറുത്തി കൊണ്ട് തന്നെ ഉപകാരം അനുഭവിക്കാൻ പറ്റുന്ന വസ്തുക്കൾ മാത്രമേ വഖഫ് ചെയ്യാവൂ എന്ന് ചുരുക്കം. അപ്പോൾ മാത്രമാണല്ലോ അത് നിലക്കാത്ത ധർമ്മമായി മാറുന്നത്.
ഇതേ അർഥം തന്നെയാണ് വഖഫ് സ്വത്ത് വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ പാടില്ല എന്ന് പറയുന്നതിനു പിന്നിലും. കാരണം, വഖഫ് ചെയ്യുന്നതോടെ ആ സ്വത്തിൻ്റെ ഉടമാവകാശവും ക്രയവിക്രയ അവകാശവും പൂർണമായും അല്ലാഹുവിലേക്ക് മാറുന്നു. വഖഫ് ചെയ്‌തവർക്കോ അദ്ദേഹത്തിൻ്റെ അവകാശികൾക്കോ പിന്നീട് അതിൽ ഉടമസ്‌ഥതയില്ല. അതിന്റെ ആദായം വഖഫ് ചെയ്‌ത മാർഗത്തിൽ ചെലവഴിക്കുകയും നാശം സംഭവിക്കാത്ത രൂപത്തിൽ പ്രയോജനപ്പെടുത്തുകയുമാവാം. എന്നാൽ വിൽക്കാനോ മറ്റു ക്രയവിക്രയങ്ങൾ നടത്താനോ പാടില്ല. ഇതിലെ ജാഗ്രത ഉറപ്പുവരുത്താൻ വേണ്ടിയാണ് മതപണ്ഡിതന്മാർ വിവിധ ഉപാധികൾ ഇക്കാര്യത്തിൽ വച്ചിരിക്കുന്നത്. വഖഫ് ചെയ്യാൻ ഉദ്ദേശിക്കുന്ന വസ്തു വേണമെങ്കിൽ സൗജന്യമായി തന്നെ നൽകുവാനുള്ള അർഹത ഉള്ള ഉടമ ആയിരിക്കുക, വഖഫ് ചെയ്യുന്ന വസ്‌തു കണിശമായും നിർണ്ണിതമായിരിക്കുക, ദാതാവിന് പൂർണ്ണമായ രീതിയിൽ തന്നെ ഉടമാവകാശമുള്ളതായിരിക്കുക, വസ്തു നശിപ്പിക്കാതെ തന്നെ ഉപയോഗിക്കുവാൻ പറ്റുന്നതായിരിക്കുക തുടങ്ങിയ ഉപാധികൾ എല്ലാം ആ ജാഗ്രതയുടെ ഭാഗമാണ്. വഖഫ് ചെയ്യുന്ന വസ്തു, ആർക്കാണോ വഖഫ് ചെയ്യുന്നത് അവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകണം എന്നതും വഖഫിന്റെ ഉപാധികളിൽ പെടുന്നതാണ്. ഇതെല്ലാം ചേരുമ്പോൾ വഖഫ് വളരെ ഗൗരവമായ ഒരു ദാനമായി മാറുന്നു.
നിലയ്ക്കാത്ത പ്രതിഫലമായി മാറുക എന്ന ആശയം ഉള്ളതിനാൽ അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കാൻ ഉതകുന്ന മാർഗ്ഗങ്ങളിലേക്ക് തന്നെയായിരിക്കണം വഖഫ് ചെയ്യേണ്ടത് എന്നതും ഒരു ഉപാധിയാണ്. മതവീക്ഷണത്തിൽ കുറ്റകരമായ കാര്യങ്ങൾക്ക് വേണ്ടി വഖഫ് ചെയ്യാവുന്നതല്ല. ശരീഅത്തിന് വിരുദ്ധ പഠന പരിശീലന സ്‌ഥാപനങ്ങൾ, വെറും വിനോദത്തിന് വേണ്ടിയുള്ള കേന്ദ്രങ്ങൾ, ബഹുദൈവാരാധനയ്ക്ക് വേണ്ടിയുള്ള ആരാധനാലയങ്ങൾ, ലഹരി വിൽപ്പന ഉദ്പാദന കേന്ദ്രങ്ങൾ മുതലായ മാർഗ്ഗങ്ങളിലേക്കൊന്നും വഖഫ് ചെയ്യാവതല്ല. കാരണം അവയൊന്നും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം കിട്ടുന്നവയല്ല. മാത്രമല്ല, ശിക്ഷ ലഭിക്കുകയും ചെയ്യും. താൻ പ്രതീക്ഷയോടെ ചെയ്ത ഒരു ദാനത്തിന് ശിക്ഷ ലഭിക്കുക എന്നത് ഖേദകരമാണ്. ആ ശിക്ഷ താൽക്കാലികമായിരിക്കില്ല എന്നതാണ് സങ്കടകരം. ഖബർ ജീവിതത്തിൽ ലഭിക്കുന്ന രക്ഷ ശിക്ഷകൾ അന്ത്യനാൾ വരെ തുടരും എന്ന് ഹദീസുകൾ സൂചിപ്പിക്കുന്നുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാര്യം, മേൽപ്പറഞ്ഞ ഉപാധികളെല്ലാം പാലിച്ചുകൊണ്ട് വഖഫ് ചെയ്യുന്നതോടുകൂടി അതിൻ്റെ എല്ലാതരത്തിലുമുള്ള അവകാശങ്ങളും അല്ലാഹുവിലേക്ക് മാറുന്നു എന്നതാണ്. ആ അവകാശങ്ങളിൽ അതിൻ്റെ നടത്തിപ്പ്, ഉപയോഗം, വ്യാഖ്യാനിക്കാനും നിർവചിക്കാനും ഉള്ള അവകാശം വരെയുണ്ട്. അതായത് നമുക്ക് നമ്മുടെ സ്വന്തം യുക്തി അനുസരിച്ച് കണ്ടതിലേക്കൊക്കെ വഖഫിനെ തിരിക്കാനോ മറിക്കാനോ കഴിയില്ല. അക്കാര്യത്തിൽ നമ്മുടെ താൽപര്യങ്ങൾ, വാദങ്ങൾ എന്നിവയെല്ലാം എത്ര ശരിയും യുക്തിഭദ്രവും ആണ് എന്ന് തോന്നിപ്പിച്ചാലും അതു പാടില്ല. മതപരമായ ഉൽക്കർഷ കുറഞ്ഞുകുറഞ്ഞുവരുന്ന പുതിയ കാലത്ത് അങ്ങനെയൊക്കെയുള്ള ചിന്തകൾ പൊതുവേ അരിച്ചുകടന്നു വരുന്നുണ്ട്. ഇതിനകം ഈ വിഷയത്തിൽ നടന്ന ചർച്ചകളിൽ അതു കേട്ടു. വഖഫിൻ്റെ നിയമങ്ങൾ കേട്ട് ചിലർ ഇത് വഖഫ് മാഫിയ ആണ് എന്നുവരെ പറഞ്ഞു. പൊതുവെ വഖഫ് സ്വത്തുക്കൾ പൊതുമുതലാണെന്നും അത് എല്ലാ പൊതു ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താമെന്നുമാണ് ചിലരുടെ ധാരണ. മുടങ്ങിക്കിടക്കുന്ന വഖഫ് സ്വത്തുക്കൾ ജനോപകാരപ്രദമായ സ്ഥാപനങ്ങൾ സ്‌ഥാപിക്കുവാനോ പാവപ്പെട്ടവരെ സഹായിക്കുവാനോ ഉപയോഗിക്കുന്നതിലെന്താ കുഴപ്പം എന്ന ചിലരുടെ ചോദ്യം അതിൻ്റെ സൂചനയാണ്. ഒരു തരം ലാഘവത്വ ധ്വനിയാണ് അതിലൊക്കെയുള്ളത്.
ഒരു വഖഫ് സ്വത്ത് ഉപകാരമില്ലാതെ കിടക്കുന്ന സാഹചര്യമാണ് എങ്കിൽ പ്രത്യേകമായ ഉപാധികളൊന്നും വഖഫ് ചെയ്തയാൾ വെച്ചിട്ടില്ലെങ്കിൽ പൊതു നൻമയും കീഴ്‌വഴക്കവും പരിഗണിച്ച് ചില മാറ്റങ്ങളൊക്കെ നടത്തുവാൻ ശറഅ് അനുവദിക്കുന്നുണ്ടെന്നത് ശരിയാണ്. പക്ഷെ, അതൊക്കെ വലിയ ശ്രദ്ധയോടെ മാത്രം ചെയ്യേണ്ടതും മതപണ്ഡിതൻമാരുടെ മേൽനോട്ടത്തിൽ നിശ്ചയിക്കപ്പെടേണ്ടതുമാണ്. ആ മാറ്റങ്ങളെല്ലാം അടിസ്ഥാന തത്വങ്ങളെ നിരാകരിക്കാത്തവയായിരിക്കും. വഖഫ് ചെയ്ത ആൾക്ക് പ്രതിഫലം മുടങ്ങാതിരിക്കുവാൻ വേണ്ട ആനുകൂല്യം എന്ന അർത്ഥത്തിലുള്ളത് മാത്രമായിരിക്കും അത്. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം വാഖിഫിന് ഒരിക്കലും നഷ്ടപ്പെട്ട കൂടാ. അതുകൊണ്ടാണ് ശരീഅത്ത് നിയമജ്ഞർ ആയിരിക്കണം അതു തീരുമാനിക്കുന്നത് എന്നു പറയുന്നത്. അല്ലാഹുവിൻ്റെ സ്വത്ത് എന്നാണ് വഖഫ് സ്വത്തുക്കൾ വ്യവഹരിക്കപ്പെടുന്നത്. അല്ലാഹുവിൻ്റെ എന്ന പ്രയോഗം മുസ്ലിംകൾക്ക് ഒരു വികാരമാണ്. കഅ്ബയെ അല്ലാഹുവിൻ്റെ ഭവനം എന്നും ഖുർആനിനെ അല്ലാഹുവിൻ്റെ കലാം എന്നും റമളാനിനെ അല്ലാഹുവിൻ്റെ മാസം എന്നുമെല്ലാം പറയുമ്പോൾ ഒരു വിശ്വാസിയുടെ അന്തരംഗത്തിൽ ഉയരുന്ന അതേ വികാരമാണ് വഖഫ് സ്വത്തിനോടും ഉണ്ടാവുക. അതിനാൽ ആ വികാരം സംരക്ഷിക്കുവാനുള്ള നയം, നിലപാട്, ത്വര എന്നിവയെല്ലാം ഏതൊരു മുസൽമാന്റെയും അടിസ്ഥാന സ്വഭാവമായിരിക്കും. അത് അവർ പ്രകടിപ്പിക്കുമ്പോൾ അതിനെ മറ്റൊരു രീതിയിൽ കേൾക്കുകയോ കാണുകയോ ചെയ്യുന്നത് അംഗീകരിക്കാൻ ആവില്ല. അതേസമയം, ഒരു ബഹുമത സമൂഹത്തിൽ ജീവിക്കേണ്ടത് എങ്ങനെയാണ് എന്ന് മുസ്ലിങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ആ അർത്ഥത്തിലുള്ള നീക്കുപോക്കുകൾ ഉണ്ടായാൽതന്നെയും അതിനെയൊന്നും വഖഫിന്റെ ഭാഗമായി മുസ്ലിംകൾ പരിഗണിക്കില്ല. അത് നിർബന്ധിത സാഹചര്യങ്ങളിൽ ഉണ്ടാകുന്നത് മാത്രമാണ് എന്ന് കരുതാൻ അവർക്ക് കഴിയും. അതിനാൽ മുസ്ലീങ്ങൾ അവരുടെ മതനിയമങ്ങൾ കർശനമായി ഉന്നയിക്കുകയോ അതിനുവേണ്ടി വാദിക്കുകയോ ചെയ്യുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് നല്ല ലക്ഷണമല്ല.
ഇസ്‌ലാമിക സമൂഹത്തിന്റെ ആത്‌മീയവും ഭൗതികവുമായ പുരോഗതിയിൽ വഖഫ് സമ്പ്രദായം വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നത് ഒരു പരമ സത്യമാണ്. അല്ലാഹുവിന് വേണ്ടി എന്ന മനസ്ഥിതിയോടെ പാരത്രികമായ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് ഒരാൾ തൻ്റെ വിലകൂടിയ സ്വത്ത് ഇങ്ങനെ വഖഫ് ചെയ്യാൻ തയ്യാറാവുന്നു എന്ന് പറയുമ്പോൾ അത് ആത്മീയതയുടെ വളർച്ചയെയാണ് ഒന്നാമതായി കുറിക്കുന്നത്. ഒപ്പം തന്നെ അയാളുടെ വിശ്വാസത്തിൻ്റെ സത്യസന്ധത തെളിയിക്കുകയും ചെയ്യുന്നു. അതോടൊപ്പം പാവപ്പെട്ട സമൂഹങ്ങൾക്ക് വേണ്ടി പൊതുവായ ഇടങ്ങളും സഹായങ്ങളും സംവിധാനങ്ങളും ഒരുക്കുക എന്ന മഹാമാനുഷിക സേവനത്തിൻ്റെ വാതിലുകൾ തുറക്കുകയും ചെയ്തു. അശരണരായ ജന സമൂഹങ്ങൾക്ക് വേണ്ടിയുള്ള പൊതുവായ സഹായം നിലയ്ക്കരുത് എന്ന ബോദ്ധ്യത്തെയും വഖഫ് ഉദ്വീപിപ്പിച്ചു. നമ്മുടെ നാട്ടിൽ പള്ളികൾക്കും മതസ്ഥാപനങ്ങൾക്കും വേണ്ടിയാണ് അധിക വഖഫും ചെയ്യപ്പെട്ടത്. അത് ഈ സ്ഥാപനങ്ങളുടെ അഭിമാനകരമായ വളർച്ചയിൽ സാരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതു മുതൽ ഇന്ത്യയിലുടനീളം പരിശോധിച്ചു നോക്കിയാൽ അചിന്തനീയമായ ഒരു വൻതുകയുടെ സ്വത്ത് വഖ്ഫ് ചെയ്യപ്പെട്ടിരിക്കുന്നത് രാജ്യത്തിൻ്റെ അഭിമാനത്തെ അടയാളപ്പെടുത്തുവാനും കൂടിയാണ്. ഇന്ത്യയിൽ മൊത്തം 6 ലക്ഷം ഏക്കറിലായി പരന്നുകിടക്കുന്ന 5 ലക്ഷം വഖഫ് ഭൂമികൾ ഉണ്ട് എന്ന് 2002 ലെ സച്ചാർ കമ്മറ്റി റിപ്പോർട്ട് തന്നെ പറയുന്നു. 60 ബില്യൺ രൂപയാണ് സച്ചാർ കമ്മറ്റി അതിനു വിലയിട്ടിരിക്കുന്നത്. ഇത്രയും വലിയ ഒരു തുകയുടെ സമ്പത്ത് ആയതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഈ വിവാദങ്ങളെല്ലാം ഉണ്ടായിരിക്കുന്നതും. അതിൽ തന്നിഷ്ടം പോലെ കയ്യിട്ടുവാരുവാൻ അത്തരക്കാരായ ആൾക്കാരെ മതപരമായ പ്രത്യേകതയോ അർഹതയോ കൂടി പരിഗണിക്കാതെ തിരുകി കയറ്റുവാനും ഈ സമ്പത്തുക്കളെ എല്ലാം പൊതുവല്‍ക്കരിക്കുവാനും ആണ് കേന്ദ്ര ഗവൺമെൻറ് ഈ അടുത്ത് ശ്രമിച്ചത്. അത് തൽക്കാലം വിജയിച്ചില്ലെങ്കിലും വിജയിക്കാതെ മാറ്റിവെച്ച അജണ്ടകളിൽ നിന്നൊന്നും ഇപ്പോഴത്തെ സർക്കാർ പിന്നോട്ട് പോകുന്നില്ല എന്നതനുസരിച്ച് അത് വീണ്ടും വീണ്ടും അവസരത്തിനൊത്ത് വരുമെന്ന് കാത്തിരിക്കാം.
-
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso